ദില്ലി കലാപം: തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കോടതിയുടെ അനുമതി

By Web TeamFirst Published Mar 11, 2020, 1:05 PM IST
Highlights

കലാപത്തില്‍ മരിച്ചവരുടെ പേരുകള്‍ പരസ്യമാക്കി രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കോടതി അനുമതി നല്‍കിയത്.

ദില്ലി: ദില്ലി കലാപത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ദില്ലി ഹൈക്കോടതി അനുമതി നല്‍കി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്കരിക്കരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കലാപത്തില്‍ മരിച്ചവരുടെ പേരുകള്‍ പരസ്യമാക്കി രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കോടതി അനുമതി നല്‍കിയത്.

കലാപവുമായി ബന്ധപ്പെട്ട് ഏഴുപേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തില്‍ പ്രതിയായ താഹിര്‍ ഹുസൈന്‍റെ സഹോദരന്‍ ഷാ ആലം ഉള്‍പ്പടെ ഉള്ളവരാണ് അറസ്റ്റിലായത്.  ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തില്‍ താഹിര്‍ ഹുസൈനെ കഴിഞ്ഞ ചൊവ്വാഴ്‍ചയാണ് അറസ്റ്റ് ചെയ്‍തത്. അങ്കിത് ശര്‍മ്മയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ താഹിര്‍ ഹുസൈന്‍ നാടകീയമായി കോടതിയില്‍ എത്തുകയായിരുന്നു.  കീഴടങ്ങല്‍ അപേക്ഷ ദില്ലി റോസ് അവന്യൂ കോടതി തള്ളിയതിന് പിന്നാലെ പൊലീസ് താഹിറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

 ദില്ലി കലാപത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കലാപം ബിജെപി ആസൂത്രണം ചെയ്തതാണെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സമിതി കൈമാറി. കലാപം മുന്‍കൂട്ടി കാണുന്നതില്‍ ഇന്‍റലിജന്‍സ് സംവിധാനങ്ങളും നിയന്ത്രിക്കുന്നതില്‍ ദില്ലി പൊലീസും പരാജയപ്പെട്ടു. കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പെര്‍വേഷ് വര്‍മ്മ തുടങ്ങിയ നേതാക്കളുടെ വിദ്വേഷ പരാമര്‍ശങ്ങളാണ് കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും വസ്‍തുതാന്വേഷണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.. 

 

click me!