
ദില്ലി: കോളേജ് പ്രൊഫസറായ 35കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ 20കാരനും വിദ്യാർഥിയുമായ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. 35 വയസ്സുള്ള വിവാഹിതയായിരുന്ന പരാതിക്കാരിയുമായി ഒരു വർഷത്തിലേറെയായി താനുമായി ബന്ധത്തിലാണെന്നും പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും വിവാഹപ്രായം തികയാത്ത ഒരാളുമായുള്ള ബന്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അറിയാവുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും കോടതി നിരീക്ഷിച്ചു.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഗുഡ്ഗാവിലെ പ്രശസ്ത സർവകലാശാലയിൽ പ്രൊഫസറായി ജോലി ചെയ്യുന്ന സ്ത്രീ തന്റെ സ്വന്തം ഇഷ്ടപ്രകാരം തുറന്നമനസ്സോടെയാണ് പ്രതിയുമായി ബന്ധം സ്ഥാപിച്ചതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായെന്ന് ജസ്റ്റിസ് സൗരഭ് ബാനർജി നിരീക്ഷിച്ചു. കോടതി മുമ്പാകെ ലഭ്യമായ തെളിവുകൾ പ്രകാരം പരാതിക്കാരിക്ക് പ്രതിയോടുള്ള സ്നേഹവും കരുതലും വാത്സല്യവും വെളിപ്പെടുത്തുന്നതാണെന്നും പ്രതി മുൻകൂർ ജാമ്യം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തൃപ്തികരമാണെന്നും കോടതി പറഞ്ഞു.
യുവതി ബന്ധപ്പെടുന്ന സമയത്ത് ഏകദേശം 20 വയസ്സിന് താഴെ മാത്രമാണ് ആൺകുട്ടിയുടെ പ്രായം. പരാതിക്കാരി നേരത്തെ വിവാഹിതയായിരുന്നെങ്കിലും പിന്നീട് വിവാഹമോചിതയായി. പരാതിക്കാരി ശരാശരിയേക്കാൾ കൂടുതൽ ബുദ്ധിയുള്ള ആളാണെന്നും വിവാഹിതയായ സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച് നന്നായി അറിയാമെന്നും കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർത്ഥിയുമായി ബന്ധത്തിലേർപ്പെടുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അവൾക്ക് നന്നായി അറിയാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
2022 ഫെബ്രുവരിയിലാണ് ആൺകുട്ടിയെ കണ്ടുമുട്ടിയെന്നും 2022 മെയ് മാസത്തിൽ മണാലിയിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്നും ഭാവിയിൽ നിയമപരമായി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതായും വനിതാ പ്രൊഫസർ പറഞ്ഞു. ഇവരുടെ ബന്ധത്തിനിടെ യുവതി രണ്ടുതവണ ഗർഭിണിയായതായും ആരോപണമുണ്ട്. 2022 ഫെബ്രുവരി മുതൽ പരാതി നൽകുന്നതുവരെ പ്രതിക്കെതിരെ ഒരു തരത്തിലുള്ള പരാതിയും യുവതി നൽകിയിട്ടില്ലെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തിന് ന്യായമായ വിശദീകരണം നൽകിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. യുവാവിനെ അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും സമാനമായ തുകയുടെ ഒരു ജാമ്യത്തിലും വിട്ടയക്കുമെന്ന് കോടതി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam