
ദില്ലി: വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ജയിലില്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് മറുപടി നല്‍കി ദില്ലി ഹൈക്കോടതി. ജയിലില്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണമാണെന്ന് കോടതി അറിയിച്ചു. ഐഎന്‍എക്സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ചിദംബരം.
വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം ചിദംബരത്തിന് നല്‍കാന്‍ അനുമതി വേണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് മറുപടിയായാണ് ജയിലില്‍ മറ്റ് തടവുകാര്‍ക്ക് ലഭിക്കുന്ന ഭക്ഷണം മാത്രമെ ചിദംബരത്തിനും നല്‍കാന്‍ സാധിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കിയത്. എന്നാല്‍ ചിദംബരത്തിന് 74 വയസ്സുണ്ടെന്നാണ് കോടതിയുടെ മറുപടിയോട് കപില്‍ സിബല്‍ പ്രതികരിച്ചത്.
ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. അതേസമയം ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ സിബിഐയോട് ദില്ലി ഹൈക്കോടതി സ്റ്റാറ്റസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സെപ്തംബര്‍ 23- നാണ് ഇനി ഹര്‍ജിയില്‍ വാദം കേള്‍ക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam