ദില്ലി ലെഫ്നൻ്റ് ഗവർണർ അനിൽ ബൈജാൽ രാജിവച്ചു, രാജി 'വ്യക്തിപരമായ കാരണങ്ങളാൽ'?

By Web TeamFirst Published May 18, 2022, 5:28 PM IST
Highlights

ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അനിൽ ബൈജാൽ കേന്ദ്ര കേഡറിൽ നിന്നും വിരമിച്ച ശേഷമാണ് ലെഫനൻ്റ് ഗവർണർ പദവിയിലേക്ക് എത്തിയത്. 

ദില്ലി: കേന്ദ്രഭരണപ്രദേശമായ ദില്ലിയുടെ ലഫ്നൻ്റ് ജനറൽ അനിൽ ബൈജാൽ രാജിവച്ചു (Delhi Lt Governor Anil Baijal Resigns). രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചതായാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജി എന്നാണ് അനൌദ്യോഗിക വിശദീകരണം. ദില്ലി സർക്കാരുമായും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും അത്ര നല്ല ബന്ധമായിരുന്നില്ല അനിൽ ബൈജാലിന് ഉണ്ടായിരുന്നത്.  ദില്ലി സർക്കാരുമായി പലതവണ അനിൽ ബൈജാൽ ഇടഞ്ഞിരുന്നു. കൊവിഡ് കാലത്തെ ദില്ലി സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. 

ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അനിൽ ബൈജാൽ കേന്ദ്ര കേഡറിൽ നിന്നും വിരമിച്ച ശേഷമാണ് ലെഫനൻ്റ് ഗവർണർ പദവിയിലേക്ക് എത്തിയത്. ഡൽഹിയുടെ 21-ാമത് ലഫ്റ്റനന്റ് ഗവർണറായിരുന്നു അനിൽ ബൈജാൽ. നജീബ് ജംഗിൻ്റെ അപ്രതീക്ഷിത ഹർജിയെ തുടർന്ന് 2016 ഡിസംബർ 31 ന് അദ്ദേഹം ചുമതലയേറ്റത്. 

AGMUT (അരുണാചൽ പ്രദേശ്-ഗോവ-മിസോറാം, കേന്ദ്ര ഭരണ പ്രദേശം) കേഡറിൽ നിന്നുള്ള 1969 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ബൈജൽ. അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്റെ കീഴിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരിക്കെ, ജയിൽ മാന്വലിലെ എല്ലാ വ്യവസ്ഥകളും ലംഘിച്ചെന്ന് ആരോപിച്ച് കിരൺ ബേദിയെ ജയിൽ മേധാവി സ്ഥാനത്തു നിന്ന് അദ്ദേഹം നീക്കിയത് വലിയ വാർത്തയായിരുന്നു. 

ഡൽഹി വികസന അതോറിറ്റിയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചീഫ് സെക്രട്ടറി, വാർത്ത വിനിമയ മന്ത്രാലയത്തിൽ അഡീഷണൽ  സെക്രട്ടറി, ഇന്ത്യൻ എയർലൈൻസിന്റെ എംഡി, പ്രസാർ ഭാരതിയുടെ സി.ഇ.ഒ. ഗോവ വികസന കമ്മീഷണർ, നേപ്പാളിലെ ഇന്ത്യ എയ്ഡ് മിഷന്റെ ചുമതലയുള്ള കൗൺസിലർ. എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡിഡി ഭാരതിക്ക് തുടക്കമിട്ടതും അനിൽ ബൈജാലാണ്. 

2006-ൽ നഗരവികസന മന്ത്രാലയത്തിന്റെ സെക്രട്ടറിയായാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. വിരമിച്ച ശേഷം, മൻമോഹൻ സിംഗ് സർക്കാർ ആരംഭിച്ച 60,000 കോടി രൂപയുടെ ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ (ജെഎൻഎൻയുആർഎം) മേൽനോട്ട ചുമതല വഹിച്ചു.
 
 

click me!