
ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിൽ കലാപത്തിനിരയായവർക്ക് ഇന്ന് മുതൽ നഷ്ടപരിഹാരം നൽകി തുടങ്ങും. 25,000 രൂപ വീതം അടിയന്തര സഹായമാണ് അനുവദിച്ചിരിക്കുന്നത്. ഇതുവരെ 69 അപേക്ഷകളേ കലാപബാധിതരിൽ നിന്ന് കിട്ടിയിട്ടുള്ളു എന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കലാപത്തിൽ തകർന്ന സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളെ സ്വകാര്യ സ്കൂളുകളിലേക്ക് മാറ്റുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഇരകളായാവരുടെ വീടുകളിൽ നേരിട്ടെത്തി സബ് ഡിവിഷണൽ മജിസ്ട്രേട്ടുമാർ വിവരങ്ങൾ ശേഖരിക്കും. കേന്ദ്രസേനയെ വിന്യസിച്ചതിന് ശേഷം അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.
കലാപ ബാധിത മേഖലകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ ദില്ലിയില്‍ തുടങ്ങിയിരിക്കുകയാണ്. അവശിഷ്ടങ്ങള്‍ തെരുവുകളില്‍ നിന്ന് നീക്കി തുടങ്ങി. റോഡുകളുടെ അറ്റകുറ്റ പണികള്‍ നടക്കുകയാണ്. കടകള്‍ തുറക്കുകയും വാഹനങ്ങള്‍ ഓടി തുടങ്ങുകയും ചെയ്‍തിട്ടുണ്ട്. വീട് നഷ്ടമായവരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി . കലാപത്തില്‍ 500 റൗണ്ട് വെടിവ്യ്പ് നടന്നുവെന്ന നിഗമിനത്തിലാണ് ദില്ലി പൊലീസ്. മരിച്ചവരില്‍ ബഹുഭൂരിപക്ഷത്തിനും വെടിയേറ്റിട്ടുണ്ടെന്നാണ് ആശുപത്രി റിപ്പോര്‍ട്ടുകള്‍. വെടിയേറ്റതിന്‍റെ പരിക്കുമായി 82 പേര്‍ ചികിത്സയിലാണ്.
പുറത്ത് നിന്നുള്ളവരും കലാപത്തില്‍ പങ്കെടുത്തെന്ന് പൊലീസ് വ്യക്തമാക്കുന്നു. മീറററ്, ഗാസിയബാദ്, ബാഗ്പത് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യും. സമൂഹമാധ്യമങ്ങളില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ദില്ലി സര്‍ക്കാര്‍ വാട്സ് ആപ്പ് നമ്പര്‍ നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam