
ദില്ലി: ദില്ലി സർവകലാശാലയിൽ ബിരുദം പൂർത്തിയാക്കാൻ ഹിന്ദി പഠനം നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ഒന്നാം വർഷത്തിലെ നിർബന്ധിത കോഴ്സിൽ ഐച്ഛിക വിഷയങ്ങൾ ഹിന്ദിയും സംസ്കൃതവും മാത്രമായി ചുരുക്കിയതിനെതിരെയാണ് പ്രതിഷേധം.
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസനം ലക്ഷ്യമിട്ട് ദില്ലി സർവകലാശാല 2018 മുതൽ സിലബസിൽ ഉൾപ്പെടുത്തിയ നിർബന്ധിത കോഴ്സാണ് എബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് കമ്പല്‍സറി കോഴ്സ് ( എഇസിസി). കഴിഞ്ഞ വർഷം വരെ പരിസ്ഥിതി ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി , സംസ്കൃതം എന്നിവയായിരുന്നു ഇതിൽ ഐച്ഛിക വിഷയങ്ങൾ. ഈ വർഷം മുതൽ ഇതിൽ നിന്നും ഇംഗ്ലീഷും പരിസ്ഥിതി ശാസ്ത്രവും നീക്കി. ഹിന്ദിയോ സംസ്കൃതമോ പഠിക്കാതെ ബിരുദം പൂർത്തിയാക്കാനാകില്ല.
ദേശീയ വിദ്യാഭ്യാസ നയത്തിൻറെ ഭാഗമാണ് ഈ മാറ്റമെന്ന് സർവകലാശാലയുടെ വിശദീകരണം. എന്നാൽ മുൻ വർഷങ്ങളിലും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള പ്രവണതകൾ കണ്ടിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഒന്നു മുതൽ എട്ട് വരെ ഹിന്ദി പഠിക്കാത്തവർ പ്രത്യേക പരീക്ഷ പാസാകണമെന്ന് സർവകലാശാലയ്ക്ക് കീഴിലെ പല കോളേജുകളും നിബന്ധന വെച്ചിരുന്നു. അതിൻറെ തുടർച്ചയാണ് സിലബസിലെ ഈ മാറ്റവും. എസ്എഫ്ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. പിൻവലിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam