
ചെന്നൈ: ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം (Well Marked Low pressure) തീവ്ര ന്യൂന മർദ്ദം (Depression) ആയി മാറിയതോടെ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കനത്തമഴ. തീവ്ര ന്യൂനമർദ്ദംപടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ചെന്നൈക്ക് സമീപം വടക്കൻ തമിഴ്നാട് - തെക്കു ആന്ധ്രാ പ്രദേശ് തീരത്തു നാളെ രാവിലെ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്.
ആന്ധ്രയുടെ തീരമേഖലയിൽ വീണ്ടും കനത്ത മഴ. നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കമുള്ള ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. ചിറ്റൂരിൽ സ്വർണമുഖി നദീ തീരത്തുള്ളവരെ മാറ്റിപാർപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചതായി സർക്കാർ അറിയിച്ചു.മൈസൂരു അടക്കം കർണാടകയുടെ തീരമേഖലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആൻഡമാനിൽ രൂപം കൊണ്ട ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിലേയ്ക്ക് കടന്നതോടെ തമിഴ് നാടിന്റെ വിവിധമേഖലകളിൽ വീണ്ടും മഴ തുടങ്ങി. കാവേരി ഡൽറ്റ മേഖലയിലെ ജില്ലകളിലും ചെന്നൈയോടു ചേർന്നുള്ള നാല്ജില്ലകളിലുമാണ് വീണ്ടും മഴ. നിലവിൽ മഴ ശക്തമല്ലെങ്കിലും വരും മണിക്കൂറുകളിൽ അതിശക്തമായ മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്ന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പേട്ട്, ചെങ്കൽപേട്ട് എന്നീ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്അവധിയാണ്. ചെന്നൈ നഗരത്തിലും മറ്റ് തീരമേഖലകളിലും കഴിഞ്ഞയാഴ്ച പെയ്ത തീവ്രമഴ സൃഷ്ടിച്ചവെള്ളക്കെട്ട് ദുരിതം തീരുംമുമ്പാണ് വീണ്ടും മഴ ഭീഷണി.
ഇന്ന് ഉച്ചയ്ക്ക് വന്ന മഴ മുന്നറിയിപ്പ് അനുസരിച്ച് കേരളത്തിൽ അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീരത്തോട്ട് അടുക്കുന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും. തിരുവനന്തപുരവും കൊല്ലവും ഒഴികെ സംസ്ഥാനത്തെ പത്ത് ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലർട്ടാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam