
ഷിംല: പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം കാടിളക്കി പ്രചാരണം നടത്തിയിട്ടും ഹിമാചൽ പ്രദേശിലെ പോളിംഗിലുണ്ടായത് വൻ ഇടിവ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 67 ശതമാനം പോളിംഗാണ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 74.17 ശതമാനമായിരുന്നു പോളിംഗ്. പോളിംഗ് കുറഞ്ഞത് പാർട്ടികളെയെല്ലാം ഒരു പോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.
റെക്കോഡ് പോളിങ്ങാവണമെന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിട്ടും ഹിമാചൽ പ്രദേശിൽ സമീപകാലത്തെ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് അഞ്ചരയ്ക്ക് പൂർത്തിയായി. കഴിഞ്ഞ തവണ കോൺഗ്രസിനെ തുണച്ച സിർമൗർ ജില്ലയിലാണ് കൂടുതൽ പോളിംഗ് 72.79ശതമാനം. ആപ്പിൾ കർഷകർക്ക് നിർണായക സ്വാധീനമുള്ള കിന്നൗറിലാണ് ഏറ്റവും കുറവ് 62 ശതമാനം. കഴിഞ്ഞ തവണ ബിജെപിയെ തുണച്ച ജില്ലകളായ 15 സീറ്റുള്ള കാംഗ്രയും, പത്ത് സീറ്റുള്ള മണ്ഡിയും 60 ശതമാനത്തിന് മുകളിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയത് പാർട്ടിക്ക് പ്രതീക്ഷ നൽകുന്നു.
21 മണ്ഡലങ്ങളിലെ ബിജെപി വിമതരും , ആംആദ്മി പാർട്ടിയും പിടിക്കുന്ന കിട്ടുന്ന വോട്ട് ഇത്തവണ നിർണായകമാകും. വോട്ടെടുപ്പ് ദിവസവും വിവാദങ്ങൾക്ക് കുറവുണ്ടായില്ല. കോൺഗ്രസ് സ്ഥാനാർത്ഥികൾ തോൽക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ പ്രചാരണ ചുമതലയുള്ള രാജീവ് ശുക്ലയുടെ പേരിൽ ബിജെപി വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കാംഗ്രയിലെ ബിജെപി സ്ഥാനാർത്ഥി പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും കോൺഗ്രസ് പരാതിപ്പെട്ടു. കുറഞ്ഞ പോളിംഗ് ശതമാനം ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. ഫലമറിയാന് ഡിസംബർ 8 വരെ കാത്തിരിക്കണം.
സർക്കാർ തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം , ഭരണ തുടർച്ചയുണ്ടാകും - ജയറാം താക്കൂര്‍ മുഖ്യമന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam