
പുതുച്ചേരി: പുതുച്ചേരിയില്‍ മദ്യവില കൂട്ടുന്നതില്‍ സര്‍ക്കാറും ലഫ്റ്റനന്‍ ഗവര്‍ണ്ണറും രണ്ട് തട്ടില്‍. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത നിരക്ക് പോരെന്നും മദ്യവില കേരളത്തിന് സമാനമായി കൂട്ടണമെന്നുമുള്ള നിലപാടിലാണ് ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍. ഇത് പ്രാബല്യത്തിലായാല്‍ മാഹിയില്‍ കേരളത്തേക്കാള്‍ കുറഞ്ഞ വിലക്ക് മദ്യം കിട്ടില്ല.
മദ്യഷോപ്പുകള്‍ തുറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായും നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ചില നിബന്ധനകള്‍ പാലിച്ചാവും മദ്യഷോപ്പുകളുടെ പ്രവര്‍ത്തനമെന്നുമാണ് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി വ്യക്തമാക്കുന്നത്. കേരളത്തിൽ സ്ഥിതിചെയ്യുന്ന പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ മദ്യത്തിന് 75 ശതമാനം നികുതി കൂട്ടണമെന്നാണ് പുതുച്ചേരി സര്‍ക്കാര്‍ ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ക്ക് ശുപാര്‍ശ സമര്‍പ്പിച്ചത്. എന്നാല്‍ ഗവര്‍ണ്ണര്‍ ഇത് ഒപ്പിടാതെ മടക്കി. കേരളത്തിലെയും മയ്യഴിയിലേയും മദ്യവില ഒന്നാക്കണമെന്ന നിലപാടിലാണ് ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ കിരണ്‍ബേദി.
മദ്യഷാപ്പുകള്‍ തുറക്കാന്‍ പുതുശേരി സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വില നിശ്ചയിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആവാത്തതിനാല്‍ ഇതുവരെ മാഹിയില്‍ ഉള്‍പ്പെടെ മദ്യഷോപ്പുകള്‍ തുറന്നിട്ടില്ല. ആന്ധ്ര അതിരുന്നിടത്ത് നികുതി 75 ശതമാനമാക്കണം, തമിഴ്നാട് അതിരിടുന്ന പോണ്ടിച്ചേരിയുടെ ഭാഗത്ത് 50 ശതമാനവും മദ്യത്തിന് നികുതി ചുമത്തണമെന്നും സര്‍ക്കാര്‍ ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ക്ക് ശുപാര്‍ശ ചെയ്തു. എന്നാല്‍ ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ ഈ ശുപാര്‍ശ ഒപ്പിടാതെ മടക്കി. വീണ്ടും ഭേദഗതികളോടെ രണ്ടാം തവണ സര്‍ക്കാര്‍ സമര്‍പ്പിച്ച ശുപാര്‍ശയും ഗവര്‍ണ്ണര്‍ ഇപ്പോള്‍ മടക്കിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam