കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച പട്യാലയിൽ നിന്നാണ് ഈ പദ്ധതി ആരംഭിക്കുക എന്നും അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു.
ഹരിയാന: കൊവിഡ് പരിശോധനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചാബിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷണപ്പൊതികൾ നൽകുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഉപജീവനമാർഗം നിലച്ചുപോകുമെന്ന് ഭയന്ന് കൊവിഡ് പരിശോധനയ്ക്ക് തയ്യാറാകാത്ത കുടുംബങ്ങൾക്ക് വേണ്ടിയാണ് ഈ നീക്കം. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനമെന്ന് സർക്കാർ അറിയിപ്പിൽ പറയുന്നു.
ഭക്ഷണപൊതികൾ വിതരണ ചെയ്യുന്നത് വഴി കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ ആളുകൾ തയ്യാറാകും. ഇത് പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിനും കൊവിഡ് മരണനിരക്ക് നിയന്ത്രിക്കുന്നതിനും സഹായിക്കും. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച പട്യാലയിൽ നിന്നാണ് ഈ പദ്ധതി ആരംഭിക്കുക എന്നും അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു. ഐസൊലേഷനിൽ കഴിയുന്ന പാവപ്പെട്ട കൊവിഡ് രോഗികൾക്കും സമാനമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പരിശോധനയ്ക്ക് വിധേയരായി രോഗബാധയെന്ന് തെളിഞ്ഞാൽ ഐസൊലേഷനിൽ കഴിയേണ്ടി വരികയും അതുവഴി ഉപജീവനമാർഗം നിലച്ചു പോകുകയും ചെയ്യുമെന്ന ഭയത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനും സാധിക്കും.
ആശുപത്രിയിൽ കഴിയേണ്ടി വരുന്നതിനെ രോഗികൾ ഭയത്തോടെയാണ് വീക്ഷിക്കുന്നത്. ഈ ഭയത്തെ ചെറുക്കാൻ സർക്കാർ പിന്തുണ നൽകും. രോഗബാധിതരായവരുടെ വീടിന് പുറത്ത് സ്റ്റിക്കറുകളോ പോസ്റ്ററുകളോ പതിക്കുകയില്ലെന്നും അമരീന്ദർ സിംഗ് പറഞ്ഞു. എത്രനാൾ ഈ മഹാമാരി നീണ്ടുനിൽക്കുമെന്ന് അറിയില്ല. അതിനാൽ കഠിനവും ദീർഘവുമായ ഒരു പോരാട്ടത്തിന് ജനങ്ങൾ തയ്യാറെടുക്കേണ്ടതുണ്ട്. ഈ പ്രതിസന്ധിയെ നേരിടാൻ സർക്കാർ സജ്ജമാണെന്നും അമരീന്ദർ സിംഗ് പറഞ്ഞു.