
കൊല്‍ക്കത്ത: ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള രാഷ്ട്രീയം ബംഗാളില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മമത ബാനര്‍ജി.പൗരത്വ രജിസ്ട്രേഷന്‍ സംബന്ധിച്ച് അമിത് ഷായുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മമത. 'ബംഗാളിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. ഇവിടത്തെ ജനങ്ങളുടെ അതിഥിസല്‍ക്കാരം സ്വീകരിക്കുക. ദയവായി ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയം നടപ്പിലാക്കരുത്. ബംഗാളില്‍ അത് നടക്കില്ല. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണ് ബംഗാളികള്‍ '. അങ്ങനെയുള്ള ജനങ്ങള്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കരുതെന്നും മമത ആവശ്യപ്പെട്ടു.
ബംഗാളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് ഇന്നലെ അമിത് ഷാ വ്യക്തമാക്കിയിരുന്നു.പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയാല്‍ ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ പശ്ചിമ ബംഗാൾ വിടേണ്ടിവരുമെന്ന മമതയുടെ വാദം അടിസ്ഥാന രഹിതമാണെന്നും തന്റെ വോട്ടർ അടിത്തറ വിപുലീകരിക്കാൻ നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്ത് നിര്‍ത്താന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ് മമത പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാതിരിക്കാന്‍ ശ്രമിക്കുന്നത് എന്നുമായിരുന്നു അമിത് ഷായുടെ വാദം.
'മമത സ്വന്തം താല്‍പ്പര്യത്തിനും തന്‍റെ പാര്‍ട്ടിയുടെ താൽപ്പര്യത്തിനുമാണ് പ്രഥമപരിഗണന നൽകുന്നത്. എന്നാല്‍ ഏതെങ്കിലും പാർട്ടിയുടെ താൽപ്പര്യമല്ല, ദേശീയ താൽപ്പര്യമാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നതെന്ന് അമിത് പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരുടെ ഭാരം കൊണ്ട് ലോകത്തിലെ ഒരു രാജ്യത്തിനും സുഗമമായി പ്രവർത്തിക്കാൻ കഴിയില്ല. അതിനാല്‍ എന്‍ ആര്‍സി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam