
കൊൽക്കത്ത: കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ 5 ഡോക്ടർമാരെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ആശുപത്രിയിലുള്ളവർക്കും പീഡനത്തിൽ പങ്കുണ്ടെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് സിബിഐ നീക്കം. അതേസമയം, കൊലപാതകം നടന്ന ആർജി കർ ആശുപത്രി കഴിഞ്ഞ രാത്രി അടിച്ചു തകർത്ത സംഭവത്തിൽ 9 പേരും അറസ്റ്റിലായി.
കൂട്ടബലാത്സംഗത്തിന് കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർ ഇരയായിട്ടുണ്ടെന്നും, ആശുപത്രിയിലെ ചില ജൂനിയർ ഡോക്ടർമാർക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള ആരോപണം നേരത്തെ ശക്തമായിരുന്നു. എന്നാൽ കൊൽക്കത്ത പൊലീസിന്റെ അന്വേഷണം ഈ വഴിക്ക് നീണ്ടിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കൂട്ട ബലാൽസംഗം നടന്നോയെന്ന സംശയം ഉയർന്നതിന് പിന്നാലെയാണ് സിബിഐയുടേയും നിർണായക നീക്കം. ആശുപത്രിയിലെ 5 ഡോക്ടർമാരെയാണ് സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. ചിലരെ ഇന്ന് തന്നെ ചോദ്യം ചെയ്തേക്കും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴി സിബിഐ ഇന്ന് വീട്ടിലെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലും അന്വേഷണ സംഘം പരിശോധന നടത്തി.
സംഭവത്തിൽ ദുരൂഹത കൂട്ടിക്കൊണ്ടാണ് ആയിരത്തോളം വരുന്ന അക്രമികൾ ഇന്നലെ ആർജി കർ ആശുപത്രി അടിച്ചു തകർത്തത്. ഡോക്ടർമാരുടെ സമരവേദിയും സിസിടിവി ക്യാമറകളും കംപ്യൂട്ടറുകളും അക്രമികൾ തകർത്തു തരിപ്പണമാക്കി. അക്രമം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന വൻ പൊലീസ് സംഘം ഇടപെട്ടില്ലെന്ന് ദൃക്സാക്ഷികൾ പരാതിപ്പെട്ടു.
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയ റസിഡന്റ് ഡോക്ടർമാരുടെ സംഘടന വീണ്ടും സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. അക്രമം അധികൃതരുടെ ആവർത്തിച്ചുള്ള അനാസ്ഥ കാരണമാണെന്ന് കുറ്റപ്പെടുത്തിയ ഐഎംഎ നിർണായക തെളിവുകൾ നഷ്ടപ്പെട്ടതായി സംശയമുണ്ടെന്നും പറഞ്ഞു. അക്രമികൾ മമത ബാനർജിയുടെ ഗുണ്ടകളാണെന്നും, തെളിവ് നശിപ്പിക്കാനാണ് അക്രമം അഴിച്ചുവിട്ടതെന്നും ബിജെപി ആരോപിച്ചു. സാമ്രാജ്യം തകർന്നു തുടങ്ങിയ മമത ഭയത്തിലാണെന്നും വിമർശിച്ചു. എന്നാൽ കൊലപാതകം നടന്ന സെമിനാർ ഹാളിലേക്ക് അക്രമികൾ എത്തിയിട്ടില്ലെന്ന് കൊൽക്കത്ത പൊലീസ് ന്യായീകരിച്ചു. അക്രമികൾ എല്ലാ സീമകളും ലംഘിച്ചെന്നും, രാഷ്ട്രീയം നോക്കാതെ അക്രമികൾക്കെതിരെ 24 മണിക്കൂറിനകം നടപടിയുണ്ടാകുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam