
ഡെറാഡൂണ്‍: രാജ്യത്തെ നാട്ടാനകള്‍ക്ക് ഡിഎന്‍എ അനുസരിച്ച് ആധാര്‍ സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പില്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്. ആധാറിന് സമാനമായ യുണീക് നമ്പര്‍ നല്‍കി നാട്ടാനകളെ സംരക്ഷിക്കാനാണ് നീക്കം. നാട്ടാനകള്‍ക്കെതിരായ അതിക്രമം, വേട്ടയാടസ്‍ അടക്കമുള്ള ക്രൂരതകള്‍ തടയാന്‍ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ഇതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടി പുരോഗമിക്കുകയാണെന്നാണ് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ധനന്‍ജയ് മോഹന്‍ ന്യൂ ഇന്ത്യന്‍ എക്പ്രസിനോട് വ്യക്തമാക്കിയത്. ഈ നാട്ടാനകള്‍ക്ക് പ്രൊജക്ട് എലിഫന്‍റ് എന്ന പദ്ധതിക്ക് കീഴില്‍ ഒരു നമ്പര്‍ നല്‍കാനാണ് തീരുമാനം. 2454 നാട്ടാനകളാണ് രാജ്യത്തുള്ളതെന്നാണ് കണക്കുകള്‍. ഇതില്‍ ആയിരം ആനകള്‍ അസമിലും 500 ആനകള്‍ കേരളത്തിലും 300 ആനകള്‍ തമിഴ്നാട്ടിലുമാണുള്ളത്.
വിവിധ സംസ്ഥാനങ്ങളുടെ ഫോറസ്റ്റ് വകുപ്പുമായി ബന്ധപ്പെട്ടാണ് 560 ആനകളും 1809 ആനകള്‍ സ്വകാര്യ വ്യക്തികളുടെ പക്കലും 85 എണ്ണം മൃഗശാലകളിലുമാണ്. സ്വകാര്യ വ്യക്തികളുടെ പക്കലുള്ളതായി കണക്കാക്കുന്ന ആനകളില്‍ 122 ആനകള്‍ വിവിധ സര്‍ക്കസ് ഉടമകളും മതസ്ഥാപനങ്ങളുടെ കീഴിലുമുള്ളതാണ്.
കഴിഞ്ഞ വര്‍ഷം ആനകളുടെ ശല്യം കുറയ്ക്കാനായി മുളക് ബോംബുകള്‍ ഉപയോഗിക്കുന്നത് ഉത്തരാഖണ്ഡ് ഹൈക്കോടതി വിലക്കിയിരുന്നു. ആനത്താരകള്‍ക്ക് സമീപം മുളക് പ്രയോഗം വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനേ തുടര്‍ന്നായിരുന്നു ഇത്. ഇത്തരം ആനത്താരകള്‍ക്ക് സമീപമുള്ള മനുഷ്യന്‍റെ ഇടപെടലുകള്‍ക്ക് തടസം വരാതിരിക്കാനായിരുന്നു മുളക് പ്രയോഗം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam