
ദില്ലി: ലോക്ക് ഡൌണ്‍ മറികടക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ യുവാവ് പിടിയില്‍. കോറോണ വൈറസ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ മറികടക്കാനായി ആയിരുന്നു കാറില്‍ കേന്ദ്ര സര്‍ക്കാര്‍ സ്റ്റിക്കറും വ്യാജ ഐഡി കാര്‍ഡുമായി യുവാവ് എത്തിയത്. ദില്ലിയിലെ അനന്ത് വിഹാര്‍ മേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ട പൊലീസിന് സുരജ് സിംഗ് ബിഷ്തി എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡിന്‍റെ സ്കാന്‍ ചെയ്ത കോപ്പിയാണ് ഇയാള്‍ നല്‍കിയത്. അസിസ്റ്റന്‍റ് കമ്മീഷണര്‍ എന്ന് പദവിയായിരുന്നു തിരിച്ചറിയല്‍ കാര്‍ഡില്‍ കുറിച്ചിരുന്നത്. എന്നാല്‍ മറ്റെന്തെങ്കിലും തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് കാണിക്കാന്‍ നിര്‍ബന്ധിച്ചതോടെയാണ് യുവാവിന്‍റെ കള്ളി വെളിച്ചത്തായത്. ലൈസന്‍സിന്‍ ഇയാളുടെ ജനനതീയതിയിലുള്ള മാറ്റം ശ്രദ്ധിച്ച ദില്ലി പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ കള്ളത്തരം പുറത്തായി.
മറ്റൊരാളുടെ യഥാര്‍ത്ഥ തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് ഏറെക്കാലമായി യുവാവ് നടത്തിയിരുന്ന തട്ടിപ്പാണ് ചോദ്യം ചെയ്യലില്‍ പുറത്ത് വന്നത്. ടോള്‍ പ്ലാസകളിലും മറ്റ് പരിശോധനകളിലും ഇയാള്‍ ഈ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ലോക്ക് ഡൌണ്‍ തുടങ്ങിയ സമയം മുതല്‍ പരിശോധനകള്‍ ഒഴിവാക്കാന്‍ ഉപയോഗിച്ചിരുന്നതും ഇതേ കാര്‍ഡ് തന്നെയാണെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി. അസിസ്റ്റന്‍റ് കമ്മീഷണറുടെ വേഷവും ഇയാളുടെ കാറും പൊലീസ് പിടിച്ചെടുത്തു. സ്വകാര്യ മേഖലയിലെ ഒരു കമ്പനിയിലെ ഡ്രൈവറാണ് ഇയാള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam