
ദില്ലി: ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ 5 പേർ പിടിയിൽ. ദില്ലി ജഹാംഗീർപുരി സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ശാന്തി നികേതനിലെ ഒരു കഫേയുടെ മുന്നിൽ വെച്ചാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സംഘം വെടിയുതിർത്തത്.
ദില്ലി സത്യ നികേതനിലെ ലവ് ബൈറ്റ് കഫേയിലാണ് വെടിവെപ്പ് നടന്നത്. രാത്രി 8.30 ഓടെയാണ് അഹമ്മദ്, ഔറംഗസേബ്, അതുൽ, ജാവേദ്, ആദിൽ എന്നീ യുവാക്കൾ കൂട്ടത്തിലൊരാളുടെ പിറന്നാൾ ആഘോഷത്തിനായി ലവ് ബൈറ്റ് കഫേയിൽ എത്തിയത്. ആഘോഷത്തിനിടയിൽ കഫേയിലെ ഗ്ലാസ് മേശയുടെ മുകളിൽ കയറിയിരുന്ന യുവാക്കളിൽ ഒരാളോട് കടയിലെ ജീവനക്കാരൻ എഴുന്നേൽക്കാൻ പറഞ്ഞതോടെയാണ് തർക്കം തുടങ്ങിയത്.
തർക്കം മുറുകിയതോടെ അഹമ്മദ് അരയിൽ നിന്ന് തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച് ഭീതി വിതച്ചു. ഇതോടെ കഫേ ജീവനക്കാർ പൊലീസിനെ വിളിക്കുകയായിരുന്നു. രാത്രി തന്നെ അഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് കൂട്ടാളികളായ മറ്റ് നാല് പേരെയും പിടികൂടി. ഇവരുടെ കയ്യിൽ നിന്നും ലൈസൻസില്ലാത്ത തോക്കും ഒരു വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ അഞ്ച് റൌണ്ട് തിരകളും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ദില്ലിയിലെ മറ്റൊരു ബേക്കറിക്ക് നേരെയും അക്രമികൾ വെടിയുതിർത്തിരുന്നു. ആ കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam