
ഷില്ലോങ്ങ്: മേഘാലയയിൽ യുവ തലമുറ വോട്ടർമാരെ ആകർഷിക്കാൻ വാലന്റൈൻസ് ഡേ പ്രചാരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. 'മൈ വോട്ട് മൈ വാലന്റൈൻ' എന്ന പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക സംഗീത പരിപാടി സംഘടിപ്പിക്കും. പോളിംഗ് ശതമാനം ശരാശരിയെക്കാൾ കുറവായിരുന്ന 300 പോളിംഗ് സ്റ്റേഷനുകളിൽ ആണ് പരിപാടി സംഘടിപ്പിക്കുക. പോളിംഗ് ശതമാനം കൂട്ടാനായി ആദ്യത്തെ അഞ്ചു വോട്ടർമാർക്കും ആദ്യത്തെ അഞ്ച് കന്നി വോട്ടർമാർക്കും സമ്മാനം നൽകും എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമാക്കി.
വലിപ്പവും ജനസംഖ്യയും വെച്ച് നോക്കിയാല്‍ ഒരു കുഞ്ഞന്‍ സംസ്ഥാനമാണ് മേഘാലയ. എന്നാല്‍ ഈ കുഞ്ഞ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്ന പാര്‍ട്ടികളുടെ എണ്ണം വിരലില്‍ എണ്ണാവുന്നതിലും അപ്പുറമാണ്. പ്രാദേശിക പാര്‍ട്ടികളാണ് മേഘാലയയില്‍ കാര്യങ്ങള്‍ തീരുമാനിക്കുക. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലിങ്ങോളം ഭരണം നിശ്ചയിക്കുന്നതില്‍ ഏറ്റവും നിര്‍ണായക ശക്തികള്‍ ഈ പ്രാദേശിക പാര്‍ട്ടികളാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക സാമൂഹിക ഘടനയാണ് ഇതിന് കാരണമാകുന്നത്.
ഗാരോ, ഖാസി, ജെയിന്‍ഡ്യ എന്നിങ്ങനെ മൂന്ന് കൗണ്‍സിലുകളാണ് മേഘാലയയില്‍. ആകെയുള്ള അറുപത് നിയമസഭാ സീറ്റുകളില്‍ 29 സീറ്റ് ഖാസി ഗോത്ര വിഭാഗക്കാര്‍ താമസിക്കുന്ന കിഴക്കന്‍ ഖാസി മലയിലും, പടിഞ്ഞാറന്‍ ഖാസി മലയിലുമാണ്. 24 സീറ്റ് ഗാരോ ഗോത്ര വിഭാഗക്കാര്‍ താമസിക്കുന്ന ഗാരോ മലകളിലും, 7 സീറ്റ് ജെയിന്‍ഡ്യ മലകളിലുമാണ്. ഖാസി ഗോത്ര വിഭാഗക്കാരാണ് ജനസംഖ്യയില്‍ കൂടുതല്‍. ഒരുപാട് ഉപഗോത്ര വിഭാഗങ്ങളുണ്ട്, ഖാസികള്‍ക്ക്. നേതൃത്വ സ്വഭാവവും സംഘടനാ സ്വഭാവവും കൂടുതലായി കണ്ടുവരുന്ന വിഭാഗമായത് കൊണ്ടുതന്നെ ഖാസി മേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളുണ്ടായിട്ടുള്ളത്.
ജെയിന്‍ഡ്യ മലകളില്‍ താമസമാക്കിയ ഖാസി ഗോത്ര വിഭാഗക്കാരാണ് പിന്നീട് ജെയിന്‍ഡ്യ ഗോത്ര വിഭാഗമായി മാറിയതെന്നാണ് അറിവ്. അതുകൊണ്ട് ഖാസികളും ജെയിന്‍ഡ്യകളും തമ്മില്‍ സാമ്യമേറെയാണ്. രണ്ടാമത്തെ പ്രബല ഗോത്ര വിഭാഗമാണ് ഗാരോകള്‍. ഭാഷയിലും, സംസ്‌കാരത്തിലുമൊക്കെ ഇവര്‍ വ്യത്യസ്തരാണ്. അത് ഒരു തരത്തില്‍ കൂടുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നു. പാര്‍ട്ടി നോക്കാതെ വ്യക്തികള്‍ക്ക് വോട്ട് നല്‍കിയ ചരിത്രമാണ് ഗാരോകള്‍ക്ക് ഉള്ളത്.
ഈ ഗോത്ര വിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ജയിച്ചു പോരാം. വലിയ വോട്ടുവിഹിതം നേടിയെടുക്കാനാകുമെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ട സീറ്റ് നേടാനോ, സഖ്യമുണ്ടാക്കാനോ ഈ ചെറു പാര്‍ട്ടികള്‍ക്കാകാറില്ല. അത് മുതലെടുത്താണ് ദേശീയ പാര്‍ട്ടികള്‍ മേഘാലയയില്‍ ഭരണത്തിലെത്തുന്നത്.
'കൗ ഹഗ് ഡേ'; പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന വിവാദ നിര്‍ദേശം പിന്‍വലിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam