
മുംബൈ: ശിവസേന പാർട്ടിയുടെ ചിഹ്നതർക്കത്തില്‍ നിലപാട് അറിയിക്കാൻ ഉദ്ദവ് താക്കറെ പക്ഷത്തോട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ശനിയാഴ്ച രണ്ട് മണിക്കുള്ളില്‍ സത്യവാങ്മൂലം നല്‍കാനാണ് നിര്‍ദേശം. ഏക്നാഥ് ഷിന്‍ഡെ വിഭാഗം ചിഹ്നത്തിനായി അവകാശവാദമുന്നയിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം ഉദ്ദവ് താക്കറെ പക്ഷം ജനപ്രതിനിധികളുടെയും പ്രവര്‍ത്തകരുടെയും പിന്തുണ വ്യക്തമാക്കാൻ അഞ്ച് ലക്ഷം സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പാർട്ടി ചിഹ്നമായ അമ്പും വില്ലും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് ഉദ്ധവ് താക്കറേ പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ നേരത്തെ തന്നെ അറിയിച്ചിട്ടുള്ളത്. ഏക്നാഥ് ഷിന്റെ നയിക്കുന്ന ശിവസേനാ വിഭാഗം യഥാർത്ഥ പാർട്ടിയിൽ നിന്ന് പുറത്തുപോയവരാണെന്നും അവർക്ക് പാർട്ടി ചിഹ്നത്തിന് അർഹതയില്ലെന്നുമാണ് താക്കറെ വിഭാഗത്തിന്റെ പക്ഷം. നേരത്തെ ഏക്നാഥ് ഷിൻഡെ വിഭാഗം ചിഹ്നത്തിന് അവകാശം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
അന്ധേരി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ചിഹ്നം സംബന്ധിച്ചുള്ള ചർച്ച നിർണായകമായിരിക്കുന്നത്. ബി ജെ പിയുടെ പിന്തുണയോടെയുള്ള അട്ടിമറിയിലൂടെ ഷിൻഡെ വിഭാഗം മഹാരാഷ്ട്രയിലെ ഭരണം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആരാണ് ഔദ്യോഗിക പക്ഷം എന്ന ചർച്ച സജീവമായത്. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായവുമായി ഇരുവിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.
ഉദ്ധവ് താക്കറെക്ക് വൻതിരിച്ചടി; ഏക്നാഥ് ഷിൻഡെക്കൊപ്പം വേദി പങ്കിട്ട് സഹോദരൻ ജയദേവ് താക്കറെ
ശിവസേനയിലെ ഭൂരിപക്ഷം എംഎൽഎമാരും ഷിൻഡെ വിഭാഗത്തിനൊപ്പമാണ്. ഇതാണ് ഉദ്ധവ് താക്കറേ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ കാരണമായതും ശിവസേന - കോൺഗ്രസ് - എൻ സി പി സർക്കാർ പതനത്തിലേക്ക് നയിച്ചതും. അതിന് ശേഷമാണ് ചിഹ്നത്തിലും ഇരു വിഭാഗവും അവകാശ വാദമുന്നയിച്ച് രംഗത്തെത്തിയതും. സാങ്കേതികമായി ശിവസേനയുടെ നേതൃസ്ഥാനത്ത് ഉദ്ധവ് താക്കറെ തന്നെയാണ് ഇപ്പോഴുമുള്ളത്. ഷിൻഡെ വിഭാഗത്തിനൊപ്പമുള്ള എം എൽ എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ അവരുടെ എണ്ണം പരിഗണിക്കരുതെന്ന് ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞിട്ടുണ്ട്. യഥാർത്ഥ ശിവസേന ആരാണെന്ന തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ പറഞ്ഞത്. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ യഥാർത്ഥ പിൻഗാമികൾ തങ്ങളാണെന്നാണ് ഇരുപക്ഷവും വാദിക്കുന്നത്.
കർശന പരിശോധന, ഇടുക്കിയിൽ മാത്രം പതിനഞ്ചു ബസുകൾക്കെതിരെ നടപടി, കെഎസ്ആർടിസിക്കെതിരെയും കേസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam