കൊറോണ വൈറസ്; ചൈനയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികൾ കുടുങ്ങിയതിൽ ഇടപെട്ട് എംബസി

By Web TeamFirst Published Jan 24, 2020, 8:57 AM IST
Highlights

സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുവെന്നാണ് എംബസി വ്യക്തമാക്കിയത്. 

ദില്ലി: കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇടപെട്ട് ഇന്ത്യന്‍ എംബസി. എംബസി ഉദ്യോഗസ്ഥര്‍ ചൈനീസ് അധികൃതരുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുവെന്നാണ് എംബസി വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.  20 മലയാളി വിദ്യാർത്ഥികളാണ് തിരികെയെത്താനാകാതെ സർവ്വകലാശാലയിൽ കഴിയുന്നത്. ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണെന്ന് കുട്ടികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

കോഴ്സ് പൂർത്തിയാക്കി ഇന്‍റേൺഷിപ്പിനായി സർവ്വകലാശാലയിൽ തുടരുന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് ദുരിതത്തിലായത്. നേരത്തെ ചില വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടർന്നതോടെ ബാക്കിയുള്ളവർക്ക് സർവ്വകലാശാല നിയന്ത്രണം കൊണ്ടുവന്നു. ആകെ 56 ഇന്ത്യൻ വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്. ഇതില്‍ 20 പേർ മലയാളികളാണ്. പുറത്തുപോകരുതെന്നും വേണ്ട സുരക്ഷാക്രമീകരണങ്ങൾ സ്വീകരിക്കണമെന്നും കുട്ടികൾക്ക് സർവ്വകലാശാല നിർദ്ദേശം നൽകിയിട്ടുണ്ട്. 

കൊറോണ വൈറസ് പടര്‍ന്ന വുഹാന്‍ നഗരത്തിലെ ഗതാഗത സംവിധാനങ്ങളെല്ലാം നിർത്തിയിരിക്കുകയാണ്. അതിനാൽ എപ്പോൾ നാട്ടിലേക്ക് മടങ്ങാനാകുമെന്ന് ഇവർക്കറിയില്ല. ചൈനയിലെ ഇന്ത്യൻ എംബസി അധികൃതർ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പരിഹാരമായില്ല. വിദേശകാര്യമന്ത്രിക്ക് മെയിൽ വഴി കുട്ടികൾ പരാതി നൽകിയിട്ടുണ്ട്. വുഹാനിൽ ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ ചൈനയിൽ 17 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.

click me!