
ഗ്രേറ്റര്‍ നോയിഡ: ഇന്ത്യയുടെ സംസ്കാരത്തെ പൂര്‍ണ ഹൃദയത്തോടെ ഉള്‍ക്കൊള്ളുന്നതായി ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പായ പബ്ജിയിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനെ തേടി മക്കളുമായി ഇന്ത്യയിലെത്തിയ പാക് വനിത. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ സച്ചിനെ തേടിയാണ് നാല് മക്കളെയും കൂട്ടി പാക് വനിത സീമ ഹൈദര്‍ ഇന്ത്യയിലെത്തിയത്. 2019ലാണ് പബ്ജി ഗെയിമിനിടെയുള്ള പ്രണയ കഥ ആരംഭിച്ചത്. കാമുകനൊപ്പം ജീവിക്കാനായി നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ സീമ സച്ചിനൊപ്പം ജീവിതം ആരംഭിച്ചിരുന്നു.
ഗ്രേറ്റര്‍ നോയിഡയിലെ റാബുപുരയിലെ വാടക വീട്ടില്‍ നിന്ന് ജൂലൈ നാലിനാണ് സീമ ഹൈദറിനെ അറസ്റ്റ് ചെയ്യുന്നത്. ആവശ്യമായ രേഖകള്‍ കൂടാതെ രാജ്യത്തേക്ക് കടന്നു കയറിയതിന് സീമയേയും അതിന് ഒത്താശ ചെയ്തതിന് സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇവര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. തന്‍റെ വിശ്വാസ രീതികള്‍ പൂര്‍ണമായി ഹിന്ദു രീതികളിലേക്ക് മാറിയെന്നാണ് സീമ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. മുതിര്‍ന്നവരുടെ കാല് തൊട്ട് വന്ദിക്കുന്നതും, കൈകള്‍ കൂപ്പി അഭിസംബോധന ചെയ്യുന്നതും സസ്യാഹാര രീതിയിലേക്കും ജീവിതം മാറിയെന്നും അതില്‍ ഏറെ സന്തോഷമുണ്ടെന്നുമാണ് സീമ വിശദമാക്കുന്നത്. സച്ചിനും വീട്ടുകാരും വെളുത്തുള്ളി കഴിക്കാത്തത് മൂലം അതും ഭക്ഷണത്തില്‍ നിന്നൊഴിവാക്കിയെന്നും സീമ പറയുന്നു. പാകിസ്താനിലേക്ക് തിരിച്ച് പോകില്ലെന്നും പോകേണ്ടി വന്നാല്‍ ജീവന്‍ നഷ്ടമായേക്കുമെന്നുമാണ് സീമ പ്രതികരിക്കുന്നത്. സീമയ്ക്കൊപ്പം ഇന്ത്യയിലെത്തിയ നാല് മക്കള്‍ക്കും പാകിസ്താനിലേക്ക് പോകണമെന്ന ആഗ്രഹമില്ലെന്നാണ് പ്രതികരണം.
ഭര്‍ത്താവ് ഗുലാം ഏറെക്കാലമായി ഇവരുടെ ജീവിതത്തില്‍ ഇല്ലെന്നും ഈ കാലത്താണ് സച്ചിനുമായി ഇവര്‍ പ്രണയത്തിലാവുന്നതും. ഗാര്‍ഹിക പീഡനം അടക്കം രൂക്ഷമായ ആരോപണങ്ങളാണ് സീമ ആദ്യ ഭര്‍ത്താവ് ഗുലാമിനെതിരെ ദേശീയമാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ നടത്തിയിട്ടുള്ളത്. മുഖത്ത് മുളക് പൊടി ഇടുന്നതടക്കമുള്ള ക്രൂരതയാണ് ഗുലാം സീമയോട് ചെയ്തതെന്നാണ് ആരോപണം. സച്ചിനെ ഭര്‍ത്താവായി താനും പിതാവായി മക്കളും സ്വീകരിച്ച് കഴിഞ്ഞുവെന്നും സീമ പറയുന്നു.
അതേസമയം കാമുകനെ കാണാൻ തന്‍റെ മക്കളോടൊപ്പം ഇന്ത്യയിലെത്തിയ ഭാര്യയെ തിരികെ അയക്കണമെന്ന് ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അഭ്യർത്ഥിച്ചിരിക്കുകയാണ് ഗുലാം ഹൈദര്‍. താൻ സൗദി അറേബ്യയിൽ ആയിരുന്നതിനാൽ ഭാര്യയും മക്കളും ഇത്തരത്തിൽ ഇന്ത്യയിലേക്ക് കടന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഗുലാം ഹൈദർ പറയുന്നത്. പിന്നീട് ഇന്ത്യൻ മാധ്യമങ്ങളിലൂടെയാണ് താൻ വിവരമറിഞ്ഞതെന്നും ഇയാൾ അവകാശപ്പെടുന്നു. ഇന്ത്യൻ മാധ്യമങ്ങൾ വഴി പുറത്തുവിട്ട ഒരു ഓഡിയോ സന്ദേശത്തിലൂടെയാണ് ഗുലാം ഹൈദർ തന്‍റെ അവസ്ഥ വിവരിക്കുകയും ഇന്ത്യൻ സർക്കാരിനോട് ഭാര്യയെ തിരികെ അയക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരിക്കുന്നത്.
പബ്ജി കാമുകനെ കാണാൻ മക്കളുമായി ഇന്ത്യയിലെത്തിയ ഭാര്യയെ തിരിച്ചയക്കണമെന്ന് പാക്കിസ്ഥാനി ഭര്‍ത്താവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam