
ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. ചെന്നൈ ഇഡി ഓഫീസിൽ നിന്ന് മന്ത്രി മടങ്ങി. രണ്ട് ദിവസങ്ങളിലായി 13.5 മണിക്കൂർ നേരമാണ് പൊന്മുടി ഇഡി ചോദ്യം ചെയ്‌തത്. അതേസമയം, കെ പൊന്മുടിയുടെ വീട്ടിലെ റെയ്ഡിൽ 81.7 ലക്ഷം രൂപയുടെ പണം കണ്ടെടുത്തതായി ഇഡി അറിയിച്ചു. 13 ലക്ഷം രൂപയുടെ ബ്രിട്ടീഷ് പൗണ്ടും പിടിച്ചെടുത്തു. 41.9 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചതായും ഇഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ചെന്നൈയിലെ ഇഡി ഓഫീസിൽ മന്ത്രിയെ ചോദ്യം ചെയ്യുന്നത്. വൈകീട്ട് നാല് മണിക്കാണ് മന്ത്രിയും മകൻ ഗൗതം ശിഖമണി എംപിയും എത്തിയത്. പത്തര മണിയോടെയാണ് ചോദ്യം ചെയ്യല്‍ അവസാനിച്ച് മന്ത്രി മടങ്ങിയത്. ഇന്നലെ ഏഴര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം മന്ത്രിയെ വിട്ടയച്ചിരുന്നു. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രാവിലെ പൊന്മുടിയുമായി ഫോണിൽ സംസാരിച്ചു. ഇഡി നടപടികളെ ധൈര്യത്തോടെ നേരിടണമെന്നും, താനും പാര്‍ട്ടിയും പൊന്മുടിക്കൊപ്പം ഉണ്ടാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
മന്ത്രിയായിരിക്കെ 2006ൽ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ക്വാറി ലൈസൻസ് നൽകി സർക്കാർ ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസ് ജയലളിതയുടെ കാലത്താണ് കെ പൊന്മുടിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. 11 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത ഇഡി സംഘം, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും പൊന്മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിംഗ് കോളേജിലും പരിശോധന നടത്തുകയായിരുന്നു.
വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിൽ ഇഡി അന്വേഷണം നേരിടുന്ന മകനും ലോകസ്ഭാ എംപിയുമായ ഗൗതം ശിഖാമണിയുടെ വീടുകളിലും റെയ്ഡുണ്ടായി. സെന്തിൽ ബാലാജി കേസിന് സമാനമായി അഴിമതിരഹിത പ്രതിച്ഛായ ഇല്ലാത്ത മന്ത്രിക്കെതിരെയാണ് നീക്കമെന്ന് ഇഡിക്ക് വാദിക്കാം. എന്നാൽ പട്നയിലെ പ്രതിപക്ഷ യോഗത്തില്‍ ഏറ്റവും അധികം പ്രായോഗിക നിര്‍ദ്ദേശങ്ങൾ വച്ച സ്റ്റാലിനാണ് ഇഡിയുടെ യഥാര്‍ത്ഥ ഉന്നമെന്ന് റെയ്ഡുകളിൽ വ്യക്തമാകുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam