
ദില്ലി: രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാൻ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് പശ്ചിം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. കൊല്‍ക്കത്തയിൽ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തയക്കുന്നത്. രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി അശങ്കാജനകമാണെന്നുമാണ് കത്തില്‍ മമത ബാനര്‍ജി പറയുന്നത്. കേന്ദ്രം ഇക്കാര്യത്തില്‍ പൊതുവായ നടപടി സ്വീകരിക്കണം.
ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത്. സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും ആത്മവിശ്വാസവും മനസാക്ഷിയും ഉലക്കുന്നതാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാൻ നമുക്കെല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. ഇത്തരം അതിക്രൂര കുറ്റങ്ങള്‍ നടത്തുന്ന കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രം നിയമ നിര്‍മാണം നടത്തണം. പീഡന കേസില്‍ ശിക്ഷ വിധിക്കുന്നതിനായി അതിവേഗ കോടതി സ്ഥാപിക്കണം. പ്രത്യേക നിയമ നിര്‍മാണവും നടത്തണം. 15 ദിവസത്തിനകം ശിക്ഷ നടപ്പാക്കുന്ന അതിവേഗ സംവിധാനമായിരിക്കണം നടപ്പാക്കേണ്ടതെന്നും മമത ബാനര്‍ജി കത്തില്‍ വ്യക്തമാക്കി. അതേസമയം, ഒരു വശത്ത് കുറ്റവാളികളെ സംരക്ഷിക്കുന്ന മമതയുടെ ഇരട്ടത്താപ്പാണിതെന്നാണ് ബിജെപി വിമര്‍ശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam