ദില്ലിയിലെ അന്തരീക്ഷത്തില്‍ സംഭവിക്കുന്നതെന്ത്? വിദഗ്ദ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും; ഒറ്റ ഇരട്ടനമ്പര്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

By Web TeamFirst Published Nov 4, 2019, 12:33 AM IST
Highlights

മലനീകരണനിയന്ത്രണത്തിന്‍റെ ഭാഗമായിട്ടാണ് ഒറ്റ ഇരട്ടനമ്പര്‍ വാഹന നിയന്ത്രണം നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നഗരത്തിനുള്ളില്‍ ട്രക്കുകൾക്ക് നിയന്ത്രണവും നടപ്പാക്കിയേക്കും

ദില്ലി: അന്തരീക്ഷ മലീനീകരണത്തില്‍ രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ ശ്വാസംമുട്ടുകയാണ്. വായു മലിനീകരണതോത് ഉയരുന്നതിന് പിന്നാലെ
നഗരത്തിലും സമീപ പട്ടണങ്ങളിലും പുകമഞ്ഞ് വ്യാപകമായതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. ദില്ലിയിലെ അന്തരീക്ഷത്തില്‍
സംഭവിക്കുന്നതെന്താണെന്നത് സംബന്ധിച്ച് കൃത്യമായ ഉത്തരം സുപ്രീം കോടതി നിയോഗിച്ച സമിതിയില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
മലിനീകരണത്തെക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം ദില്ലി നഗരത്തിൽ ഇന്ന് മുതൽ ഒറ്റ ഇരട്ടനമ്പർ വാഹന നിയന്ത്രണം നടപ്പാക്കുകയാണ്. മലനീകരണനിയന്ത്രണത്തിന്‍റെ ഭാഗമായിട്ടാണ് ഒറ്റ ഇരട്ടനമ്പര്‍ വാഹന നിയന്ത്രണം നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നഗരത്തിനുള്ളില്‍ ട്രക്കുകൾക്ക് നിയന്ത്രണവും നടപ്പാക്കിയേക്കും. സ്കൂളുകൾക്കും കോളേജുകൾക്കും വെള്ളിയാഴ്ച്ച വരെ അവധി നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്കായി ദില്ലി സർക്കാ‍ർ ആരോഗ്യ ജാഗ്രത മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്.

പുറത്തിറങ്ങരുത് അടക്കമുള്ള നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. എൻ95 മാസ്ക്കുകൾ ഉപയോഗിക്കുക, സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി
പൊതു ഗതാഗതം ഉപയോഗിക്കുക, പുകയില ഉൽപനങ്ങൾ ഉപയോഗിക്കരുത്‌, അസ്വസ്ഥതകള്‍ തോന്നിയാൽ ചികിത്സ തേടുക, പ്രഭാത സവാരി-
രാത്രികാല വ്യായാമങ്ങൾ ഒഴിവാക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. 

നിലവിൽ നാനൂറിനും 1500നുമിടിയിലാണ് ദില്ലിയിലെയും സമീപ പ്രദേശങ്ങളിലെയും വായു ഗുണനിലവാര തോത്. ശ്വാസം മുട്ടലടക്കമുള്ള
അസ്വസ്ഥതകള്‍ ആളുകളെ ബാധിച്ചു തുടങ്ങി. ദില്ലിയിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ
നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ദൈനംദിന പൊതു സ്ഥിതി കേന്ദ്രത്തെ അറിയിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ ദില്ലിയിലെ വായു മലിനീകരണത്തിൽ കേന്ദ സർക്കാറിനെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തിയിരുന്നു. മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ എന്തു നടപടിയെടുത്തു എന്ന് വ്യക്തമാക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ഇതിനു മറുപടി പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

click me!