
ദില്ലി: കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക മേഖലയ്ക്കുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ തൊഴിലാളികളുടെ ജോലി സമയം കേന്ദ്ര സർക്കാർ കൂട്ടിയേക്കും. എട്ട് മണിക്കൂർ എന്ന നിലവിലെ നിബന്ധന 12 മണിക്കൂറായി വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. വിവിധ വ്യവസായ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം. അതേസമയം കൊവിഡിനെ ചൊല്ലി കേന്ദ്ര സർക്കാരിലെ വിദേശകാര്യ മന്ത്രാലയവും ആരോഗ്യകാര്യ മന്ത്രാലയവും തമ്മിൽ ഭിന്നത പരസ്യമായി.
ഫാക്ടറികളിലെ ജോലിസമയം കൂട്ടാൻ ഓർഡിനൻസ് പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാരാണ് വ്യക്തമാക്കിയത്. എട്ടു മണിക്കൂർ ജോലി 12 മണിക്കൂറായി കൂട്ടാൻ 1948ലെ എട്ടു മണിക്കൂർ നിയമത്തിൽ മാറ്റം വരുത്തും. കൊവിഡുമായി ബന്ധപ്പെട്ട് വ്യവസായ മേഖലകളിൽ പൂൾ ടെസ്റ്റിംഗ് നടത്തണമെന്ന് വ്യവസായ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഫാക്ടറികൾ തുറക്കാൻ സഹായിക്കുമെന്നാണ് വ്യവസായികളുടെ വിലയിരുത്തൽ.
ലോക്ക് ഡൗൺ ഇല്ലായിരുന്നെങ്കിൽ ഈ മാസം പതിനഞ്ചോടെ രാജ്യത്ത് 8.2 ലക്ഷം പേർക്ക് രോഗം ബാധിക്കുമെന്നായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. ഈ നിലപാട് തളളിയാണ് ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്. കണക്ക് ഐസിഎംആറിന്റെ പഠനത്തെ അടിസ്ഥാനമാക്കിയെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചിരുന്നു. എന്നാൽ ഐസിഎംആർ ഇത്തരത്തിൽ ഒരു പഠനം നടത്തിയിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam