
മുംബൈ: യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്രയിലെ സൈബർ പൊലീസ്. ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ മകളെ കുറിച്ച് എക്‌സിൽ വ്യാജ സന്ദേശം പോസ്‌റ്റ് ചെയ്‌ത ഒരു പാരഡി അക്കൗണ്ടിനെ കുറിച്ചുയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ലോക്‌സഭാ സ്പീക്കറുടെ മകൾ യുപിഎസ്‍സി പരീക്ഷയിൽ ഹാജരാകാതെ പാസായെന്നാണ് പരാതിക്ക് അടിസ്ഥാനമായ പോസ്റ്റിൽ പറയുന്നതെന്ന് സൈബര്‍ പൊലീസ് വിശദീകരിച്ചു.
@dhruvrahtee എന്ന അക്കൗണ്ടിലാണ് ഇത് പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതൊരു ഫാൻ, പാരഡി അക്കൗണ്ടാണ്, @dhruvrathee എന്നയാളുടെ യഥാർത്ഥ അക്കൗണ്ടുമായി അഫിലിയേറ്റ് ചെയ്തിട്ടില്ല. ആൾമാറാട്ടം നടത്തുകയല്ല, ഇത് പാരഡി അക്കൗണ്ട് ആണെന്ന് കൃത്യമായി വിവാദമായ അക്കൗണ്ടിന്‍റെ ബയോയില്‍ പറയുന്നുമുണ്ട്.
അതേസമയം, തനിക്കെതിരെ പൊലീസ് കേസെടുത്തുവെന്ന വാർത്തയോട് കടുത്ത ഭാഷയിലാണ് ധ്രുവ് പ്രതികരിച്ചത്. വസ്തുതകൾ പരിശോധിക്കാതെ തന്‍റെ പേര് വലിച്ചിഴച്ചതിന് ഒരു മാധ്യമ സ്ഥാപനത്തെ അദ്ദേഹം വിമർശിച്ചു. "ഈ ആരോപിക്കപ്പെടുന്ന പോസ്‌റ്റ് വന്നത് പാരഡി ട്വിറ്റർ അക്കൗണ്ടിലാണെന്ന് കണ്ണുകൾ ഉപയോഗിച്ച് നോക്കൂ. എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല'' - ധ്രുവ് പറഞ്ഞു.
ഓം ബിർളയുടെ ബന്ധുവാണ് വ്യാജ പ്രചാരണം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്. പരാതിയെത്തുടർന്ന്, യുട്യൂബർക്കെതിരെ അപകീർത്തിപ്പെടുത്തൽ, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെ മനഃപൂർവം അപമാനിക്കൽ, ഐടി വകുപ്പുകൾ എന്നിവ ചുമത്തി ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കുകയായിരുന്നു.
ആരോപിക്കപ്പെടുന്ന വ്യാജ സന്ദേശം പോസ്റ്റ് ചെയ്തത് ഒരു പാരഡി അക്കൗണ്ടിലാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ വിഷയം അന്വേഷിക്കുകയാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വിവാദമായതോടെ ഫാൻ അക്കൗണ്ടില്‍ വന്ന പോസ്റ്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. സൈബര്‍ പൊലീസിന്‍റെ നിര്‍ദേശപ്രകാരം അഞ്ജലി ബിർളയെക്കുറിച്ചുള്ള എല്ലാ പോസ്റ്റുകളും കമന്‍റുകളും ഡിലീറ്റ് ചെയ്തുവെന്നും വസ്‌തുതകൾ അറിയാതെ മറ്റൊരാളുടെ ട്വീറ്റുകൾ പകർത്തി ഷെയർ ചെയ്‌തതിനാൽ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നുമാണ് പുതിയ പോസ്റ്റിൽ പറയുന്നത്.
യുഎസിൽ ജോലിക്ക് പോകണം, അവധി അപേക്ഷ സർക്കാർ തള്ളി; സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ വിനോദ് കുമാർ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam