
ദില്ലി: സിഐഎസ്എഫ് വനിതാ ഓഫിസർ എംപി കങ്കണ റണാവത്തിനെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിയ്ക്കരുതെന്നാവശ്യപ്പെട്ട് കിസാൻ മോർച്ച നേതാക്കൾ പഞ്ചാബ് ഡിജിപിയെ കണ്ടു. സംഭവത്തിൽ പക്ഷപാതപരമായി അന്വേഷണം പാടില്ലെന്നും ആവശ്യപ്പെട്ടു. കുൽ വീദർ കൗറിനെ പിന്തുണച്ച് കർഷക നേതാക്കൾ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ആവശ്യമുവായി ഡിജിപിയെ കണ്ടത്.
കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. മൊഹാലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുൽവീന്ദര്‍ കൗറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമേ കേസ് എടുക്കൂവെന്ന് പഞ്ചാബ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കങ്കണയ്ക്ക് അടിയേറ്റ സംഭവത്തിൽ അന്വേഷണ വിധേയമായി ഉദ്യോഗസ്ഥയെ സിഐഎസ്എഫ് സസ്പെൻഡ് ചെയ്തിരുന്നു. എംപിയെ തല്ലിയതിൽ വകുപ്പുതല നടപടി കുൽവീന്ദറിനെതിരെ ഉണ്ടാകും. വിമാനത്താവളം പഞ്ചാബ് പൊലീസിന്റെ പരിധിയിലാണ് വരുന്നത്. സംഭവത്തിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അകാലിദൾ രംഗത്ത് എത്തി. പഞ്ചാബികളെ തീവ്രവാദികളായി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ പ്രതികരിച്ചിരുന്നു.
കുൽവീന്ദർ കൗറിനെ പിന്തുണച്ചും കങ്കണയെ വിമർശിച്ചും കർഷക സംഘടനകൾ രംഗത്ത് എത്തിയിരുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam