Latest Videos

കർഷക നേതാവിന് ചോദ്യംചെയ്യലിന് നോട്ടീസ്, മൂന്ന് ദിവസത്തിനുളളിൽ മറുപടി നൽകണം

By Web TeamFirst Published Jan 27, 2021, 11:45 PM IST
Highlights

റിപ്പബ്ളിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ മാർച്ചിനിടെ ദില്ലിയിലെ ചെങ്കോട്ടയിലും ഐടിഒയിലും ഉണ്ടായ സംഘർഷത്തിൽ ദർശൻ പാൽ അടക്കമുള്ള കർഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. 

ദില്ലി: റിപ്പബ്ളിക് ദിനത്തിൽ ദില്ലിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കർഷക നേതാവിന് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് നൽകി. സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാലിനോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പൊലീസ് ആവശ്യപ്പെട്ടത്. പഞ്ചാബിൽ നിന്നുള്ള ക്രാന്തികാരി കിസാൻ മോർച്ച എന്ന കർഷക സംഘടനയുടെ അധ്യക്ഷനാണ് ദർശൻ പാൽ.മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യം. 

റിപ്പബ്ളിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ മാർച്ചിനിടെ ദില്ലിയിലെ ചെങ്കോട്ടയിലും ഐടിഒയിലും ഉണ്ടായ സംഘർഷത്തിൽ ദർശൻ പാൽ അടക്കമുള്ള കർഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. കിസാൻ മോർച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കം നിരവധി പേർക്കെതിരെയാണ് ദില്ലി പൊലീസ് കേസെടുത്തത്. ദർശൻ പാൽ, രാജേന്ദ്രർ സിങ്ങ്, ബൽബിർ സിങ്ങ് രാജ്വൽ, ഭൂട്ടാ സിങ്, ജോഗീന്ദ്രർ സിങ്ങ് എന്നീ നേതാക്കളെയെല്ലാം വിവിധ കേസുകളിൽ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. 

അതിനിടെ കർഷകസമരവേദികളിൽ രാത്രിയും പൊലീസ് സാന്നിധ്യം  വർധിപ്പിച്ചു. ഗാസിപുർ അതിർത്തിയിൽ പൊലീസ് സന്നാഹം ശക്തമാക്കി. ജലപീരങ്കിയും പൊലീസ് എത്തിച്ചിട്ടുണ്ട്. 

കർഷക സമരം തുടരും, മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഉപവാസ സമരം; പാർലമെൻറ് ഉപരോധം മാറ്റിവെച്ചു

കർഷക സംഘടനകളുടെ നേതാക്കളായ സനാതൻ സിംഗ് പന്നു, ദർശൻ പാൽ എന്നിവർ റാലിക്ക് മുന്നോടിയായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം. മറ്റൊരു കർഷക നേതാവായ രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ ഗാസിപ്പൂരിൽ പൊലീസ് ബാരിക്കേഡുകൾ തകർത്തെന്നും പൊലീസ് ആരോപിക്കുന്നു..

ട്രാക്ട‍ർ  റാലിയിലെ സംഘർഷത്തിൽ കടുത്ത നടപടികളാണ് ഇതിനോടകം ദില്ലി പൊലീസ് സ്വീകരിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേരെ കസ്റ്റഡിയിലെടുത്തതായും 23 കേസുകൾ രജിസ്റ്റർ ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു. ഐടിഒയിലെ സംഘർഷത്തിൽ മരിച്ച കർഷകൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലി നഗരത്തിനുള്ളിലും അതിർത്തിയിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. 

click me!