
ലക്നൗ: പുലര്‍ച്ചെ നാല് മണിക്ക് കാമുകനെ കാണാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെയും കാമുകനെയും യുവതിയുടെ അച്ഛന്‍ തൂമ്പ കൊണ്ട് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട തൂമ്പയുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി.
ചൊവ്വാഴ്ച പുലര്‍ച്ചെയായിലായിരുന്നു സംഭവം. മഹേഷ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ 19 വയസുകാരിയായ മകളെയും മകളുടെ സുഹൃത്തായ 20 വയസുകാരനെയുമാണ് കൊന്നത്. യുവാവിന്റെ ബന്ധുക്കളുടെ പരാതി പ്രകാരം മഹേഷിനെയും ബന്ധുക്കളായ ഏതാനും പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൊല്ലപ്പെട്ട യുവതിയും യുവാവും ഒരേ സമുദായക്കാരാണ്. ഇരുവരും രണ്ട് വര്‍ഷമായി പരിചയത്തിലായിരുന്നു. മകള്‍ അയല്‍വാസിയുടെ മകന്റെ കൂടി ഒളിച്ചോടുമെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും അതുകൊണ്ടുതന്നെ അവളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അച്ഛന്‍ പൊലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ യുവതി വീട്ടില്‍ നിന്ന് പുറത്തിറങ്ങി സുഹൃത്തിന്റെ അടുത്തേക്ക് പോയി. എന്നാല്‍ വഴിയില്‍ വെച്ച് ഇരുവരെയും കണ്ട അച്ഛന്‍ വെട്ടിക്കൊല്ലുകയായിരുന്നു. തൂമ്പ കൊണ്ടുള്ള ആക്രമണത്തില്‍ യുവതിയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പ്പെട്ടു.
കൊലപാതകത്തിന് ശേഷം നേരെ പൊലീസ് സ്റ്റേഷനിലെത്തി കാര്യം പറഞ്ഞ് കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട യുവാവ് ഹിമാചല്‍ പ്രദേശിലാണ് ജോലി ചെയ്യുന്നത്. ഏതാനും ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam