
താനെ: തന്റെ ഷോപ്പിലെ കിടക്കകള്‍ കൊറോണവൈറസിനെ തുരത്തുമെന്ന് പരസ്യം ചെയ്ത ഫര്‍ണിച്ചര്‍ ഷോപ്പുടമയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഭീവണ്ടിയിലാണ് ഇയാളുടെ ഷോപ്പ്. ഇവിടെ വില്‍ക്കുന്ന കിടക്കകള്‍ ഉപയോഗിച്ചാല്‍ കൊറോണവൈറസ് വരില്ലെന്നും വൈറസിനെ ചെറുക്കാന്‍ തന്റെ കിടക്കകള്‍ക്ക് കഴിയുമെന്നുമായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്.
തെറ്റായ പരസ്യം നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിച്ചതിനാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പേര് വിവരം വെളിപ്പെടുത്താനും പൊലീസ് തയ്യാറായില്ല. ഗുജറാത്തി ദിനപത്രത്തിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. യാതൊരു വിധ അടിസ്ഥാനവുമില്ലാതെയാണ് ഇത്തരമൊരു പരസ്യം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
കൊവിഡ് 19 സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിതര്‍ മഹാരാഷ്ട്രയിലാണ്.
കേരളത്തില്‍ വ്യാജവൈദ്യൻ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് ബാധയ്ക്ക് വ്യാജചികിത്സ നൽകിയതിന്‍റെ പേരിലാണ് അറസ്റ്റ്. മോഹനൻ വൈദ്യർക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നൽകാനോ ലൈസൻസില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam