ആഘോഷങ്ങൾ പ്രധാനം എങ്കിലും മനുഷ്യ ജീവൻ അപകടത്തിലാവുമ്പോൾ അത് രക്ഷിക്കാനുള്ള ശ്രമം നടത്തേണ്ടത് ഉണ്ടെന്ന് ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഡ് നിരീക്ഷിച്ചു.
ദില്ലി: പശ്ചിമ ബംഗാളിലെ പടക്ക നിരോധന ഉത്തരവ് ശരിവച്ച് സുപ്രീംകോടതി. ദീപാവലി ഉള്‍പ്പടെയുള്ള ആഘാഷങ്ങള്‍ക്ക് പടക്കം നിരോധിച്ച കൊല്‍ക്കൊത്ത ഹൈക്കോടതി ഉത്തരവാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് ശരിവച്ചത്. ആഘോഷങ്ങളെക്കാള്‍ മഹാമാരി കാലത്ത് സുരക്ഷയ്ക്കാണ് പ്രധാനമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ആഘോഷങ്ങള്‍ സംസ്കാരത്തിന്‍റെ ഭാഗമാണ് എന്നതിനെ മാനിക്കുന്നു. എന്നാല്‍ ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. ദീപാവലി, ചട്ട് പൂജ, കാളീ പൂജ എന്നീ ആഘോഷവേളയില്‍ പടക്കം ഉപയോഗിക്കുന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൈക്കോടതി നിരോധിച്ചത്. ഇത് മഹാമാരിയുടെ വ്യാധിയുടെ കാലം ആണെന്നും നിയന്ത്രണ തീരുമാനത്തെ പിന്തുണയ്ക്കണം എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.