
ദില്ലി: ദില്ലിയെ വിറപ്പിച്ച ജിതേന്ദർ ഗോഗി ഗ്യാങ്ങിലെ 5 പേർ കൂടി പൊലീസ് പിടിയിൽ. ഗോഗി ഗ്യാങ്ങിലെ സ്ലീപ്പർ സെല്ലുകൾ എന്നറിയപ്പെട്ടിരുന്നവരാണ് പിടിയിലായിട്ടുള്ളത്. ഗുണ്ടാ സംഘത്തിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെടിവയ്പുകൾക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ എത്തിച്ച് നൽകിയിരുന്ന സ്ലീപ്പർ സെല്ലുകളാണ് അറസ്റ്റിലായിട്ടുള്ളത്. ദേശീയ ഷൂട്ടിംഗ് താരം അടക്കമുള്ളവരാണ് അറസ്റ്റിലായത്.
സ്പോർട്സ് ക്വാട്ടയിൽ ലഭിച്ചിരുന്ന കാട്രിഡ്ജുകൾ ഗോഗി ഗ്യാങ്ങിന് വിലക്കുറവിൽ നൽകുകയാണ് ദേശീയ ഷൂട്ടിംഗ് താരമായ ഹിമന്ത് ദേശ്വാൾ എന്ന 27കാരൻ ചെയ്തിരുന്നത്. ബുധനാഴ്ചയാണ് ഹിമന്ത് അടക്കം 5 പേർ പിടിയിലായത്. ദീപക് ശർമ, വീർ സിംഗ്, സാഗർ റാണ, ദീപക് മഡ്ഗൽ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. അന്തർ സംസ്ഥാന ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് സ്പെഷ്യൽ പൊലീസ് കമ്മീഷണർ (ക്രൈം) ദേവേശ് ചന്ദ്ര ശ്രീവാസ്തവ വിശദമാക്കുന്നത്.
ദില്ലിയിലും പരിസര പ്രദേശത്തും അക്രമ സംഭവങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഗുണ്ടാ സംഘങ്ങൾക്ക് സഹായം നൽകുന്ന സ്ലീപ്പർ സെല്ലുകളെ ലക്ഷ്യമിട്ടായിരുന്നു നിലവിലെ ഓപ്പറേഷനെന്നാണ് പൊലീസ് വിശദമാക്കുന്നത്. അന്തർ സംസ്ഥാന തലത്തിലാണ് വെടിക്കോപ്പുകളും മറ്റും സ്ലീപ്പർ സെല്ലുകൾ എത്തിച്ചിരുന്നതായാണ് വിവരം. 2021 സെപ്തംബറിൽ ദില്ലി രോഹിണി കോടതിയിൽ മാഫിയ സംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ ജിതേന്ദർ ഗോഗി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ജിതേന്ദർ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേർ കോടതിമുറിയിൽ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് അക്രമികളേയും പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഗോഗിയുടെ മുഖ്യശത്രുവും എതിർഗ്യാംഗിൽപ്പെട്ടയാളുമായ തിലു താജ്പൂരിയുടെ സംഘമാണ് ഗോഗിയെ ആക്രമിച്ചത്.
ആലിപ്പൂർ ഗ്രാമത്തിൽ നിന്ന് വന്നെത്തി ദില്ലി അധോലോകത്തിലെ ഡോൺ ആയി മാറിയ ഗോഗിയും തേജ്‌പുരിയാ ഗ്രാമത്തിൽ നിന്നെത്തി കുറ്റകൃത്യങ്ങളുടെ ലോകത്ത് സജീവമായ ടില്ലുവും തമ്മിൽ തുടക്കത്തിൽ ഉറ്റ സ്നേഹിതരായിരുന്നുവെങ്കിലും പിന്നീട് ഇവർ തമ്മിൽ പിണങ്ങി. ഇതിന് പിന്നാലെ ഇരുവരുടെയും സംഘങ്ങൾ തമ്മിൽ തുടർച്ചയായ ഗ്യാങ് വാറുകൾ നടക്കുകയും, പരസ്പരം കൊന്നുതള്ളാൻ തുടങ്ങുകയും ചെയ്യുകയായിരുന്നു. ഈ കുടിപ്പകയ്ക്കൊടുവിലായിരുന്നു ജിതേന്ദർ ഗോഗിയെ കോടതി മുറിക്കുള്ളിൽ വെടിവച്ച് കൊന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam