
ദില്ലി: 200ഓളം യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം യാത്ര ആരംഭിച്ചത് 10 മണിക്കൂറോളം വൈകി. ഏഴര മണിക്കൂറാണ് യാത്രക്കാർക്ക് വിമാനത്തിൽ ഇരിക്കേണ്ടി വന്നത്. ദില്ലി-പൂണെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് കനത്ത മൂടൽ മഞ്ഞ് കാരണം യാത്ര ആരംഭിക്കാനാകാതെ പ്രതിസന്ധിയിലായത്.
വെള്ളിയാഴ്ച രാത്രി 9.40-ന് ദില്ലിയിൽ നിന്ന് പുറപ്പെട്ട് രാത്രി 11.50-ന് പൂണെയിൽ ലാൻഡ് ചെയ്യേണ്ട വിമാനം ശനിയാഴ്ച രാവിലെ 7.30നാണ് ദില്ലിയിൽ നിന്ന് പുറപ്പെട്ടത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് വിമാനം പൂനെയിൽ ലാൻഡ് ചെയ്തതെന്ന് യാത്രക്കാർ പറഞ്ഞു. അര മണിക്കൂർ വൈകി വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് യാത്രക്കാരെ വിമാനത്തിനുള്ളിലേയ്ക്ക് പ്രവേശിപ്പിച്ചത്. ഒരു മണിക്കൂർ കഴിഞ്ഞിട്ടും വിമാനം ടേക്ക് ഓഫ് ചെയ്യാതെ വന്നതോടെ യാത്രക്കാർ ക്രൂ അംഗങ്ങളെ സമീപിച്ചു. എന്നാൽ, വിമാനം ഉടൻ തന്നെ ടേക്ക് ഓഫ് ചെയ്യുമെന്നായിരുന്നു മറുപടി. തുടർന്ന്, രണ്ട് മണിക്കൂറിലധികം സമയം പിന്നിട്ടതോടെ യാത്രക്കാർ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. തിരിച്ച് ടെർമിനലിലേയ്ക്ക് പോകണം എന്നതായിരുന്നു യാത്രക്കാരുടെ ആവശ്യം.
ശനിയാഴ്‌ച പുലർച്ചെ 5.30ന് വിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടെന്ന് പറഞ്ഞ് ക്യാബിൻ ക്രൂ അംഗങ്ങൾ പെട്ടെന്ന് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതായി യാത്രക്കാർ പറഞ്ഞു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം യാത്രക്കാരെ ബസുകളിൽ ടെർമിനൽ ബിൽഡിംഗിലേയ്ക്ക് എത്തിച്ചു. വീണ്ടും സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷം വീണ്ടും അതേ വിമാനത്തിൽ കയറേണ്ടി വന്നെന്നും യാത്രക്കാർ അറിയിച്ചു. ശനിയാഴ്ച ദില്ലിയിൽ നിന്നുള്ള 32 വിമാനങ്ങൾ വൈകിയിരുന്നു. വ്യോമഗതാഗതത്തെ മാത്രമല്ല, റെയിൽ ഗതാഗതത്തെയും മൂടൽ മഞ്ഞ് പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ ദിവസം 81 ട്രെയിനുകളാണ് മൂടൽ മഞ്ഞ് കാരണം വൈകിയത്.
READ MORE: എച്ച്എംപിവി പടരുന്നു, ചൈനയിൽ അടിയന്തരാവസ്ഥ? ആശങ്ക വർധിപ്പിച്ച് ഹോങ്കോങ്ങിലും വൈറസ് ബാധ സ്ഥിരീകരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam