നേരത്തെ, ഇതേ പരാതി 2014 മാര്‍ച്ച് 26ന് ശ്രീവാസ്തവ നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണത്തിന് ശേഷം 2018ല്‍ ഈ കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍, തെളിവുകള്‍ വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ വീണ്ടും എത്തിയിരിക്കുന്നത്.
ഭോപ്പാല്‍: മുന്‍ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ മദ്യപ്രദേശിലെ ഇക്കോണമിക് ഒഫന്‍സസ് വിംഗ് അന്വേഷണം പ്രഖ്യാപിച്ചു. ഒരു സ്ഥലം വിറ്റതില്‍ നടത്തിയ ക്രമക്കേട് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ മാസം 11ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന സിന്ധ്യക്കെതിരെ അന്വേഷണം ആരംഭിച്ചത്.
സുരേന്ദ്ര ശ്രീവാസ്തവ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍ ഉത്തരവായതെന്ന് ഇക്കോണമിക് ഒഫന്‍സസ് വിംഗ് അധികൃതര്‍ അറിയിച്ചു. നേരത്തെ, ഇതേ പരാതി 2014 മാര്‍ച്ച് 26ന് ശ്രീവാസ്തവ നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണത്തിന് ശേഷം 2018ല്‍ ഈ കേസ് അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍, തെളിവുകള്‍ വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ വീണ്ടും എത്തിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ഒരു രേഖയില്‍ സിന്ധ്യയും കുടുംബവും കൃത്രിമം കാണിച്ചുവെന്നാണ് പരാതി. 2009ല്‍ ധാരണപ്രകാരമുള്ള കരാറില്‍ നിന്ന് 6000 ചതുരശ്ര്വ അടി കുറച്ചാണ് വിറ്റതെന്നും അതില്‍ വ്യാജ രേഖ ചമച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. അതേസമയം, ജ്യോതിരാദിത്യ സിന്ധ്യയോടുള്ള വൈരാഗ്യം കൊണ്ടാണ് വീണ്ടും അദ്ദേഹത്തിനെതിരെയുള്ള കേസില്‍ പുനരന്വേഷണം നടത്തുന്നതെന്ന് സിന്ധ്യയുടെ അടുപ്പമുള്ള പങ്കജ് ചതുര്‍വേദി പറഞ്ഞു.
കമല്‍നാഥ് സര്‍ക്കാരിന് ഇതിനുള്ള മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിൽ നിന്ന് രാജിവച്ചതിന് തൊട്ടുപിറ്റേന്നാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയാദ്ധ്യക്ഷൻ ജെ പി നദ്ദ അടക്കം മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശം.
കേന്ദ്രമന്ത്രി പദവിയും മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ സീറ്റുമാണ് സിന്ധ്യയ്ക്കുള്ള വാഗ്ദാനമെന്നാണ് സൂചന. രണ്ട് ദിവസത്തിനുള്ളിൽ സിന്ധ്യയ്ക്കുള്ള ബർത്തുറപ്പിച്ച് കേന്ദ്രമന്ത്രി സഭാ പുനഃസംഘടനയുണ്ടാകുമെന്നും സൂചനയുണ്ട്. ''ബിജെപി കുടുംബത്തിൽ ഒരു സ്ഥാനം തന്നതിന് നന്ദി. രാജ്യസേവനത്തിന് ഇന്ന് ഏറ്റവും നല്ല ഇടം ബിജെപിയാണ്.
മോദിയുടെ കയ്യിൽ രാജ്യം സുരക്ഷിതമാണ്. കോൺഗ്രസ് ഇന്ന് പഴയ പോലല്ല. ഒരിക്കലും ഇനി പഴയ പോലെയാവുകയുമില്ല. ഗതകാലസ്മരണയിൽ ഇപ്പോഴത്തെ തകർച്ച തിരിച്ചറിയാതെ തുടരുകയാണ് കോൺഗ്രസ്. അഴിമതിക്കൂടാരമാണ് മധ്യപ്രദേശ് സർക്കാർ. കർഷകപ്രശ്നങ്ങളോ അഴിമതിയോ ഒന്നും തടയാനാകാത്ത വിധം അഴിമതിയുടെ കൂടായി കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ മാറി'', എന്ന് ജ്യോതിരാദിത്യ പറഞ്ഞിരുന്നു.