കർണാടക സർക്കാർ രൂപീകരണം; ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഇന്ന്? പ്രതീക്ഷയോടെ യെദ്യൂരപ്പ

By Web TeamFirst Published Jul 25, 2019, 6:59 AM IST
Highlights

അതേസമയം, യെദ്യൂപ്പയുടെ ഇന്ന് സത്യപ്രതിജ്ഞ ഇന്ന് ഉണ്ടാവില്ലെന്നാണ് സൂചന. വിമതരെ അയോഗ്യരാക്കുന്നതിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. 

ബെം​ഗളൂരു: കർണാടകത്തിൽ പുതിയ മന്ത്രി സഭയുണ്ടാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പ. സർക്കാരുണ്ടാക്കാൻ ബിജെപി അവകാശവാദം ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന നേതാക്കൾ വ്യക്തമാക്കിയിരുന്നു. ദില്ലിയിൽ നിന്ന് നിർദ്ദേശം കിട്ടിയതിന് ശേഷം നിയമസഭ കക്ഷി യോഗം ചേരാനാണ് ബിജെപിയുടെ തീരുമാനം.

അതേസമയം, യെദ്യൂപ്പയുടെ ഇന്ന് സത്യപ്രതിജ്ഞ ഇന്ന് ഉണ്ടാവില്ലെന്നാണ് സൂചന. വിമതരെ അയോഗ്യരാക്കുന്നതിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന എംഎൽഎ ശ്രീമന്ത് പാട്ടീലിനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്‌ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

ദില്ലിയിൽ നിന്ന് നിർദ്ദേശം കിട്ടിയാലുടൻ ​ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അനുമതി തേടും. ഇതോടെ നാലാം തവണയാണ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുക. അതേസമയം, സർക്കാർ വീണെങ്കിലും ഉപതെരഞ്ഞെടുപ്പ് വരെ സഖ്യം തുടരാനാണ് കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും ധാരണ. തത്കാലം സഖ്യം പുനരാലോചിക്കേണ്ട സാഹചര്യമില്ലെന്നും ഇരുവരും വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം എന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

ചൊവ്വാഴ്ച രാത്രിയാണ് കര്‍ണടാക നിയമസഭയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയത്. പ്രമേയത്തെ അനുകൂലിച്ച് 99 പേരും എതിര്‍ത്ത് 105 പേരും വോട്ട ചെയ്തു. 20 അംഗങ്ങള്‍ സഭാ നടപടികളില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 17 പേരും ബിഎസ്പി അംഗവും, രണ്ടു സ്വതന്ത്രരുമാണ് വിട്ടുനിന്നത്.

click me!