
ദില്ലി: ഡൽഹി സർവകലാശാല മുൻ അധ്യാപകൻ പ്രൊഫസർ ജി എൻ സായിബാബ അന്തരിച്ചു. ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 10 വർഷം ജയിലിലടച്ചിരുന്നു. 2014 മുതൽ ഒരു പതിറ്റാണ്ട് നീണ്ട ജയിൽ വാസത്തിന് ശേഷം നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. യുഎപിഎ കേസില്‍ കുറ്റവിമുക്തനാക്കി ഏഴാം മാസമാണ് അദ്ദേഹം വിട പറഞ്ഞിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ പ്രൊഫസർ ജി എൻ സായിബാബ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ജയില്‍മോചിതനാകുന്നത്.
പത്തു വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സായിബാബയടക്കം ആറ് കുറ്റാരോപിതരെയും കോടതി വെറുതെ വിടുന്നത്. നാഗ്പുർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ സായിബാബ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നുമായിരുന്നു അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കേസിൽ ജയിലിലായ പാണ്ടു നൊരോത്തെ വിചാരണകാലയളവിൽ മരിച്ചിരുന്നു. 2022 ൽ കേസിലെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മോചനം നീണ്ടു പോയത്. ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വീണ്ടും വാദം കെട്ടാണ് സായിബാബയടക്കമുള്ളവരെ വെറുതെ വിട്ടത്. വിധി സ്റ്റേ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam