അണ്ണാമലൈയെ ആര്‍ക്കും അറിയില്ല, കെട്ടിവച്ച കാശ് കിട്ടില്ല, വ്യവസായികളെ ഭീഷണിപ്പെടുത്തുന്നെന്നും ഗായത്രി രഘുറാം

By Web TeamFirst Published Apr 17, 2024, 6:41 AM IST
Highlights

സ്വന്തം സ്ഥലമായ അരവാക്കുറിച്ചിയിൽ പോലും ആർക്കും അണ്ണാമലൈയെ അറിയില്ലെന്ന് നടിയും നേതാവുമായ ഗായത്രി രഘുറാം

ചെന്നൈ: ഇഡി റെയ്ഡ് വരുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ, വ്യവസായികളിൽ നിന്ന് പണം തട്ടിയെടുക്കുന്നതായി അണ്ണാ ഡിഎംകെയുടെ താരപ്രചാരകയും നടിയുമായ ഗായത്രി രഘുറാം. കോയമ്പത്തൂരിൽ അണ്ണാമലൈക്ക് കെട്ടിവച്ച കാശ് കിട്ടില്ലെന്നും ഗായത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുപ്പൂർ പല്ലടത്ത് രാത്രി 9.30ന് ശേഷമുള്ള അവസാന പ്രചാരണയോഗത്തിൽ സംസാരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. കെ. അണ്ണാമലൈയുടെത് സ്ത്രീവിരുദ്ധ നിലപാടെന്ന് ആരോപിച്ചാണ് ഗായത്രി രഘുറാം ബിജെപി വിട്ട് അണ്ണാ ഡിഎംകെയിലെത്തിയത്. ഇപ്പോഴും അണ്ണാമലൈക്കെതിരെയാണ് ഗായത്രിയുടെ രോഷം,

അണ്ണാമലൈക്കൊപ്പം ബിജെപിയിൽ മോശം വ്യക്തികളും വന്നുവെന്ന് ഗായത്രി കുറ്റപ്പെടുത്തി. ഇഡിയും ആദായനികുതി വകുപ്പും റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയാണ്. കോയമ്പത്തൂരിൽ 60 ശതമാനം വോട്ട് നേടുമെന്നാണ് അണ്ണാമലൈ പറയുന്നത്. അവിടെ കെട്ടിവച്ച കാശ് പോലും അണ്ണാമലൈക്ക് കിട്ടില്ല. ഇവിടെയാർക്കും അണ്ണാമലൈയെ അറിയില്ല. സ്വന്തം സ്ഥലമായ അരവാക്കുറിച്ചിയിൽ പോലും ആർക്കും അണ്ണാമലൈയെ അറിയില്ല. ഡിഎംകെയ്ക്കും ബിജെപിക്കും എതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് സംസ്ഥാന പര്യടനത്തിലൂടെ ബോധ്യപ്പെട്ടെന്നും ഗായത്രി പറഞ്ഞു. ഡിഎംകെയുടെ കുടുംബ ഭരണത്തിൽ ആളുകൾക്ക് രോഷമുണ്ട്. ബിജെപിക്കെതിരെ ഭരണ വിരുദ്ധ വികാരം പ്രകടമാണ്. അണ്ണാ ഡിഎംകെ ഭരണം ഇല്ലാത്തതിൽ ആളുകൾ ദു:ഖിതരാണെന്നും അവര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!