തമിഴകത്ത് വമ്പൻ ട്വിസ്റ്റ്, വിജയ് യെ വെട്ടിലാക്കി ഗവർണർ, കോൺഗ്രസ് പിന്തുണക്ക് പിന്നാലെ നൽകിയ കത്ത് തള്ളും, 'ഭൂരിപക്ഷം ഉറപ്പിച്ചാൽ മാത്രം സത്യപ്രതിജ്ഞ'

Published : May 06, 2026, 05:32 PM IST
vijay governor

Synopsis

തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച വിജയ്ക്ക് മുന്നിൽ വെല്ലുവിളിയുമായി ഗവർണർ. കേവല ഭൂരിപക്ഷമായ 118 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ സത്യപ്രതിജ്ഞക്ക് അനുമതി നൽകു എന്ന് ഗവർണർ നിലപാടെടുത്തതോടെ വിജയ് വെട്ടിലായി. ഇതോടെ 5 എംഎൽഎമാരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയും ടിവികെ പാർട്ടിയും.

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ബ്ലോക്ക്ബസ്റ്റർ അരങ്ങേറ്റം കുറിച്ച വിജയ്ക്ക് മുന്നിൽ പുതിയ വെല്ലുവിളിയായി ഗവർണർ. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിച്ച വിജയ്, നാളെയോ മറ്റന്നാളോ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന് നിനച്ചിരിക്കവെയാണ് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ വക പുതിയ വെല്ലുവിളി. കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നൽകണമെന്ന നിലപാടിലാണ് ഗവർണർ. കോൺഗ്രസ് പിന്തുണക്ക് പിന്നാലെ 113 എം എൽ എമാർ ഒപ്പിട്ട കത്താണ് വിജയ്യും ടി വി കെ പാർട്ടിയും നൽകിയത്. എന്നാൽ 234 അംഗ നിയമസഭയിൽ 118 എന്ന മാന്ത്രിക സംഖ്യ കടന്നാൽ മാത്രമേ ഭൂരിപക്ഷമാകും. ഇത് ഉയർത്തിയുള്ള ഗവർണർ നീക്കം വിജയ്യെ വെട്ടിലാക്കിയിരിക്കുകയാണ്. 118 എം എൽ എമാർ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന നിലപാടിലാണ് ഗവർണർ. അങ്ങനെയെങ്കിൽ മാത്രമേ സത്യപ്രതിജ്ഞക്ക് അനുവാദം നൽകു എന്നാണ് നിലപാട്. ഇക്കാര്യത്തിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. അറ്റോർണി ജനറാലിന്റെ ഉപദേശമാണ് തേടിയത്. 5 പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സത്യപ്രതിജ്ഞ നടത്തി മുഖ്യമന്ത്രിയായി അധികാരമേറ്റാൽ പിന്തുണ ഉറപ്പിക്കൽ എളുപ്പമാകുമെന്ന് നിനച്ചിരിക്കവെയാണ് ഗവർണറുടെ വക പുതിയ വെല്ലുവിളി.

നിർണായകം സി പി എം, സി പി ഐ, വി സി കെ

നേരത്തെ എം എൽ എമാർക്കൊപ്പം എത്തിയാണ് വിജയ്, ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. അരുൺരാജ്, എൻ ആനന്ദ്, സെങ്കോട്ടയ്യൻ, അധവ് അർജുനൻ, വെങ്കിട്ടരാമൻ എന്നീ എം എൽ എമാരാണ് വിജയ്ക്കൊപ്പം ഉണ്ടായിരുന്നത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകളിലാണ് ടി വി കെ വിജയിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാൻ ഇനിയും സീറ്റുകൾ വേണം. അഞ്ച് സീറ്റുകളുള്ള കോണ്‍ഗ്രസ് വിജയ്യെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഇതോടെ സീറ്റുകളുടെ എണ്ണം 113 ആയി. ഭരണഘടനയിൽ വിശ്വസിക്കാത്ത വർഗീയ ശക്തികൾ മുന്നണിയിലില്ലാത്തതിനാൽ ടി വി കെയെ പിന്തുണയ്ക്കുന്നു എന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്. ഡി എം കെ സഖ്യകക്ഷികളായ സി പി ഐ (രണ്ട് സീറ്റുകൾ), സി പി എം (രണ്ട് സീറ്റുകൾ), വി സി കെ (രണ്ട് സീറ്റുകൾ) എന്നിവരുടെ പിന്തുണയും ടി വി കെ പ്രതീക്ഷിക്കുന്നുണ്ട്. ഇത് ലഭിച്ചില്ലെങ്കിൽ സർക്കാ‍ർ രൂപീകരണം വിജയ്ക്ക് വലിയ പ്രതിസന്ധിയായി മാറിയേക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പഞ്ചാബിലെ ഇരട്ട സ്ഫോടനം: അന്വേഷണം ആരംഭിച്ച് എൻഐഎ, അമൃത്സറിൽ സുരക്ഷ ശക്തമാക്കി
ബിജെപി ഹാട്രിക് വിജയം നേടിയ അസമിൽ മെയ് 12ന് സത്യപ്രതിജ്ഞ? മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രാജി സമർപ്പിച്ചു