
ഹൈദരാബാദ്: കനത്ത വെള്ളപ്പൊക്കത്തിൽ തെലങ്കാനയിലെ ഖമ്മം ജില്ലയിൽ ഒമ്പത് പേരുടെ ജീവൻ രക്ഷിച്ച് യുവാവ്. കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തിലാണ് മൂന്നേരു നദിയിലെ പ്രകാശ് നഗർ പാലത്തിൽ കുടുങ്ങിയ ഒമ്പത് പേരെ ഹരിയാന സ്വദേശിയായ സുബ്ഹാൻ ഖാൻ രക്ഷിച്ച് ഹീറോയായി മാറിയത്. വെല്ലുവിളി ഏറ്റെടുക്ക് പാലത്തിലൂടെ ബുൾഡോസർ ഓടിച്ച് അദ്ദേഹം കുടുങ്ങിയവരെ സുരക്ഷിതമായി തിരികെയെത്തിച്ചു. മാധ്യമപ്രവർത്തക ഉമാ സുധീറാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്. ഞാൻ പോയാൽ ഒരു ജീവൻ, തിരിച്ചുവന്നാൽ ഒമ്പത് പേരെ രക്ഷിക്കാമെന്നും സുബ്ഹാൻ പറഞ്ഞതായി ഉമാ സുധീർ പറഞ്ഞു. സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ തയ്യാറായ സുബ്ഹാനെ പ്രശംസിച്ച് രാഷ്ട്രീയക്കാരടക്കം രംഗത്തെത്തി.
ബിആർഎസ് നേതാവും മുൻ മന്ത്രിയുമായ കെ ടി രാമറാവു അദ്ദേഹത്തെ ഫോണിൽ അഭിനന്ദിച്ചു. കുടുങ്ങിയവരെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ അയച്ചെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് സ്ഥലത്ത് എത്താനായില്ല. തുടർന്നാണ് സുബ്ഹാൻ ഖാൻ ധൈര്യസമേതം മുന്നോട്ടെത്തിയത്. മറ്റുള്ളവർ മുന്നറിയിപ്പ് നൽകുകയും പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും അദ്ദേഹം അവഗണിച്ചു. മകളെ സാക്ഷിയാക്കിയായിരുന്നു സുബ്ഹാന്റെ സാഹസികത. ആഹ്ലാദത്തോടെയാണ് സുബ്ഹാനെ സ്വീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam