
ദില്ലി: ഹാഥ്റസിൽ പോലീസ് തടഞ്ഞുവച്ചിരിക്കുന്നു എന്ന പരാതിയുമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കുടുംബത്തിന് സുരക്ഷ കൂട്ടുകയാണ് ചെയ്തതെന്ന് പൊലീസ് വിശദീകരിച്ചു. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹം ചുമത്തിയത് യുപിയിലെ കിരാതവാഴ്ചയ്ക്ക് തെളിവെന്ന് പ്രശാന്ത് ഭൂഷൺ ആരോപിച്ചു.
ഹാഥ്റസിലെ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. രണ്ട് വനിതാ എസ്ഐമാർ, പത്ത് വനിതാ കോൺസ്റ്റബിൾമാർ എന്നിവരുടെ സംഘത്തെക്കൂടി ഇന്ന് നിയോഗിച്ചു. ഹാഥ്റസ് ജില്ലയുടെ സുരക്ഷയുടെ പ്രത്യേക മേൽനോട്ടം ഒരു എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകി.
എന്നാൽ പൊലീസ് തടഞ്ഞു വയ്ക്കുന്നു എന്നാണ് കുടുംബത്തിന്‍റെ പരാതി. അലഹബാദ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സന്ദർശകരെ വരാൻ അനുവദിക്കുന്നു എങ്കിലും വീട്ടിന് പുറത്ത് ഇറങ്ങാൻ വിലക്കുണ്ടെന്ന് കുടുംബം പറയുന്നു. പെൺകുട്ടിയുടെ സഹോദരന്‍റെ ടെലിഫോൺ വിളികളുടെ രേഖകൾ പുറത്തുവിട്ട് സമ്മർദ്ദത്തിലാക്കുന്നു എന്നും പരാതിയുണ്ട്. ഹാഥ്റസിലേക്ക് പോകും വഴി അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെയും മറ്റു മൂന്നു പേർക്കുമെതിരെ യുഎപിഎ ചുമത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ഭീകരരെ എത്തിക്കുന്നത് പോലെയാണ് ഇന്നലെ കോടതിയിൽ ഇവരെ ഹാജരാക്കിയതെന്ന് അഭിഭാഷക പ്രതികരിച്ചു. കോടതിയിൽ അഭിഭാഷകയ്ക്ക് സിദ്ദിഖ് കാപ്പനെ കാണാനുള്ള അനുമതിയും പൊലീസ് നൽകിയില്ല. യുപിയിൽ ഭണകൂടം ഭീകരത അഴിച്ചുവിടുന്നതിന് ഉദാഹരണമാണ് കേസെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. യോഗി ആദിത്യനാഥ് സർക്കാരിൻറെ ദിനങ്ങൾ എണ്ണപ്പെട്ടെന്നും പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു. സിദ്ദിഖിനെ മോചിപ്പിക്കണമെന്ന പ്രചാരണം മാധ്യമപ്രവർത്തകർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam