
ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ 63 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കർണാക, തമിഴ് നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗികൾ കൂടുതൽ ഉള്ളത്. രാജ്യത്തെ 70 ശതമാനം മരണവും മഹാരാഷ്ട, ആന്ധ്ര, തമിഴ് നാട്, കർണാടക, ദില്ലി എന്നീ സംസ്ഥാനങ്ങളിലാണ്. ദില്ലിയിലും കർണാടകത്തിലും മരണ നിരക്ക് വർധിക്കുന്നുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം എൺപതിനായിരം കടന്നു. 24 മണിക്കൂറിനിടെ 83,882 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതർ 38, 53, 406 ആയി. 1043 മരണം കൂടി സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ മരണം 37,376 ആയി. നിലവിൽ 8,15,538 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 29,70,492 പേർ ഇത് വരെ രോഗമുക്തി നേടി 77.09 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം പതിനേഴായിരം പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ആന്ധ്രയില്‍ പതിനായിരത്തിന് മുകളിലാണ് രോഗികള്‍. കര്‍ണാടകയിലും ഇന്നലെ റെക്കാഡ് വര്‍ധന. ദില്ലിയില്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രതിദിന രോഗികൾ വീണ്ടും രണ്ടായിരത്തി അഞ്ഞൂറ് കടന്നു. രോഗികളുടെ എണ്ണമുയര്‍ന്നതോടെ തലസ്ഥാനത്തെ ആശുപത്രികളും നിറയുകയാണ്. 25 സ്വകാര്യ ആശുപത്രികളില്‍ വെന്‍റിലേറ്റര്‍ സൗകര്യങ്ങളോടെയുള്ള ഐസിയു ഒഴിവില്ല. രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നാൽ ദില്ലി വീണ്ടും ചികിത്സാ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് സര്‍ക്കാരിന്‍റെ ആശങ്ക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam