
ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് കുട്ടികള്‍ മരിച്ചു. രക്ഷപ്പെടുത്തിയ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോട്ടിൽ 20 പേർ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. സ്കൂള്‍ വിദ്യാർത്ഥികളാണ് കൂടുതലായും ബോട്ടിലുണ്ടായിരുന്നത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു കശ്മീരിൽ കനത്ത മഴ പെയ്തിരുന്നു. തുടർന്ന് ഝലം നദിയിൽ ഉള്‍പ്പെടെ വെള്ളം വലിയ തോതിൽ കൂടിയിരുന്നു. അതിനിടെ നദി കടക്കാനായി കെട്ടിയ കയർ പൊട്ടിയതോടെ ബോട്ട് കീഴ്മേൽ മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ബോട്ടിലുണ്ടായിരുന്നവരിൽ പത്തോളം പേർ കുട്ടികളാണ് എന്ന വിവരവും പുറത്തുവരുന്നുണ്ട്. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ഝലം നദിയിൽ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഡിവിഷണൽ കമ്മീഷണർ, ഇൻസ്‌പെക്ടർ ജനറൽ, ഡെപ്യൂട്ടി കമ്മീഷണർ, സീനിയർ പോലീസ് സൂപ്രണ്ട് എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സ്ഥലത്ത് എത്തിയിട്ടുണ്ട്.
പെരിയാർ നീന്തിക്കടന്ന് അഞ്ച് വയസുകാരൻ അയാൻ; 780 മീറ്റർ ദൂരം പിന്നിട്ടത് 50 മിനിറ്റുകൊണ്ട്
ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ ചേർത്തു പിടിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. ഈ നഷ്ടം താങ്ങാനുള്ള ശക്തി അവർക്ക് ഈശ്വരൻ നൽകട്ടെയെന്നും അദ്ദേഹം കുറിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ജമ്മു കശ്മീരിൽ മഴയ്ക്കിടെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു - ശ്രീനഗർ ദേശീയപാതയിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam