
ലക്നൗ: പ്രയാഗ്‌രാജില്‍ നടന്ന 91-ാമത് ഇന്ത്യൻ എയർഫോഴ്‌സ് ദിന വാർഷിക ഫ്ലൈപാസ്റ്റിൽ നവീകരിച്ച ഐക്കോണിക് ഡക്കോട്ട DC-3 VP 905 പങ്കെടുത്തു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഈ വിമാനം ഇന്ത്യൻ വ്യോമസേനയ്ക്ക് സമ്മാനിച്ചത്. 2018 മെയില്‍ 'പരശുരാമൻ' എന്ന് പേരിട്ടിരിക്കുന്ന ഡക്കോട്ട DC-3, എയർഫോഴ്‌സ് സ്റ്റേഷനായ ഹിന്ദനിലെ വ്ലോമസേനയുടെ വിന്റേജ് സ്ക്വാഡ്രണിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്യപ്പെട്ടിരുന്നു.
രാജ്യത്തിന്‍റെ ചരിത്രത്തില്‍ തന്നെ ഡക്കോട്ട വിമാനത്തിന് സുപ്രധാന പങ്കുണ്ടെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് തൊട്ടുപിന്നാലെ 1947-48 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഡക്കോട്ട നിർണായക പങ്ക് വഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ (റിട്ട) എം കെ ചന്ദ്രശേഖർ വ്യോമസേനയിൽ ഡക്കോട്ട പൈലറ്റായിരുന്നു. പിതാവും മുൻ എയർ കമ്മഡോറുമായ എം കെ ചന്ദ്രശേഖറിനുവേണ്ടിയാണ് മന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യൻ എയർഫോഴ്‌സിന് ഡകോട്ട സമ്മാനിച്ചത്.
1947ൽ കശ്മീരിൽ ഗോത്രവർഗ തീവ്രവാദികളുടെ ആക്രമണത്തിൽ നിന്ന് നഗരത്തെയും വിമാനത്താവളത്തെയും രക്ഷിക്കാൻ ശ്രീനഗറിലേക്ക് സായുധ സേനയെ എത്തിച്ചത് ഈ വിമാനത്തിലായിരുന്നു. 1947 ഒക്‌ടോബർ 27-ന് സൈനികരുമായി മൂന്ന് ഡക്കോട്ട വിമാനങ്ങൾ ശ്രീനഗറിൽ ലാൻഡ് ചെയ്തു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിലും ബംഗ്ലാദേശ് വ്യോമസേനയുടെ രൂപീകരണത്തിലും ബംഗ്ലാദേശിന്റെ വിമോചന യുദ്ധത്തിലും വിമാനത്തെ ഇന്ത്യൻ സൈന്യം ഉപയോഗിച്ചു.
ഈ വിമാനം രാജ്യത്തിന് നൽകിയ മികച്ച സംഭാവന പരിഗണിച്ച് 80 വർഷം പഴക്കമുള്ള ഒരു ഡക്കോട്ട വിമാനം 2011 ലഭിച്ചു. ബ്രിട്ടനിലെത്തിച്ച വിമാനം 'പരശുരാമ' എന്ന് പുനർനാമകരണം ചെയ്താണ് ഇന്ത്യയിലെത്തിച്ചത്. ചന്ദ്രശേഖറിന്റെ ഇന്ത്യൻ എയർഫോഴ്‌സിനുള്ള ആദരവും അദ്ദേഹത്തിന്റെ പിതാവ് റിട്ടയേർഡ് എയർ കമ്മഡോർ എം.കെ ചന്ദ്രശേഖറിനോടുള്ള ആദരവുമായിട്ടാണ് വിമാനം എയർഫോഴ്സിന് കൈമാറിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam