
കാംഗ്പോക്പി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് കത്തിച്ച് ജനം. അറസ്റ്റിലായ ഹുയ്റെം ഹീറോദാസിന്‍റെ വീടാണ് ജനങ്ങള്‍ കത്തിച്ചത്. സ്ത്രീകള്‍ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്. മണിപ്പൂരില്‍ കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തുന്നതും ലൈംഗികാതിക്രമം നടക്കുന്നതിന്‍റെയും വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഹുയ്റെം ഹീറോദാസ് അറസ്റ്റിലായത്.
മെയ് ആദ്യവാരത്തില്‍ നടന്ന അതിക്രൂരമായ സംഭവത്തിന്‍റെ വീഡിയോ ബുധനാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇന്റര്‍നെറ്റിനുള്ള വിലക്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് ദൃശ്യം പുറത്ത് വന്നത്. അതിക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മണിപ്പൂർ സർക്കാരിന് നോട്ടീസയച്ചു. സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചത് വ്യാപക രോഷം ഉയര്‍ത്തിയതിന് പിന്നാലെയാണ് നടപടി. പൊലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. എഫ്ഐആർ ഇട്ട് രണ്ട് മാസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് നടന്നത്. സ്ത്രീകളെ ലൈംഗീകമായി ഉപദ്രവിച്ച ആള്‍ക്കൂട്ടം ഇതില്‍ ഒരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.
മണിപ്പൂരിലുണ്ടായ അക്രമ സംഭവങ്ങളില്‍ 150ഓളം പേര്‍ കൊല്ലപ്പെട്ടായാണ് പുറത്ത് വന്ന കണക്കുകള്‍ വിശദമാക്കുന്നത്. നിരവധിപ്പേര്‍ക്കാണ് അക്രമങ്ങളില്‍ പരിക്കേറ്റത്. മെയ്തെയ് വിഭാഗം സംവരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളമുള്ള മെയ്തെയ് വിഭാഗത്തിന് സംവരം അനുവദിക്കുന്നതിന് നാഗാ, കുക്കി വിഭാഗങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു. മണിപ്പൂരിലെ ജനസംഖ്യയിലെ 40 ശതമാനം മാത്രമാണ് ആദിവാസി വിഭാഗങ്ങളുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam