
ലഖ്നൌ: ഉത്തർപ്രദേശിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ ചെവി മുറിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ഖൗലി ഗ്രാമത്തിലാണ് കൊടും ക്രൂരത നടന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീദേവി എന്ന യുവതിയെ ഭർത്താവ് അരിവാളുകൊണ്ട് ആക്രമിച്ചത്. യുവതിയുടെ ചെവി ഭർത്താവ് അരിവാളുകൊണ്ട് മുറിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ ശ്രീദേവിയുടെ പരാതിയിൽ ഭർത്താവായ ബൽറാമിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ബൽറാം 14 ഓളം കേസുകളിൽ പ്രതിയാണെന്ന് കൗന പൊലീസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പും ബൽറാം ഭാര്യയെ ആക്രമിച്ചിരുന്നു. വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഭർത്താവ് തന്നെ ഇടിക്കുകയും പ്ലാസ്റ്റിക്ക് കത്തിച്ച് ദേഹത്ത് വെച്ച് പൊള്ളിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നുവെന്ന് ശ്രീദേവിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും നിസാര കാര്യങ്ങളുടെ പേരിൽ ഭർത്താവ് ഭാര്യയുമായി വഴക്കിട്ടു. വാക്കേറ്റത്തിനിടെ ബൽറാം അരിവാൾ ഉപയോഗിച്ച് ഭാര്യയുടെ ചെവി മുറിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബൽറാമിനെതിരെ സെക്ഷൻ 109 പ്രകാരം കൊലപാതകശ്രമത്തിനും, ഗാർഹിക പീഡനമടക്കുള്ള വകുപ്പുകളും ചുമത്തിയാണ് കൗന പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. പ്രാഥമിക അന്വേഷണത്തിൽ ബൽറാം ഭാര്യയെ പതിവായി ഉപദ്രവിച്ചിരുന്നുവെന്നാണ് പ്രദേശവാസികളും ബന്ധുക്കളും നൽകിയ മൊഴിയെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam