ഡിവോഴ്സായി, വേറെ വിവാഹം കഴിച്ചു; ഗർഭിണിയായ മുൻഭാര്യയെ മുൻഭർത്താവ് കുത്തിക്കൊന്നു

Published : Feb 19, 2026, 08:30 PM IST
ഡിവോഴ്സായി, വേറെ വിവാഹം കഴിച്ചു; ഗർഭിണിയായ മുൻഭാര്യയെ മുൻഭർത്താവ് കുത്തിക്കൊന്നു

Synopsis

വിവാഹമോചനത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ച് ഗർഭിണിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ മുൻഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. യുവതിയുടെ പുനർവിവാഹത്തിലുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഹൈദരാബാദ്: വിവാഹമോചനം നേടി മറ്റൊരാളെ വിവാഹം കഴിച്ച് ഗർഭിണിയായ യുവതിയെ മുൻഭർത്താവ് കൊലപ്പെടുത്തി. 29 വയസ്സുകാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ സുനിതയാണ് കൊല്ലപ്പെട്ടത്. മുൻ ഭർത്താവ് ദേവരകൊണ്ട മഹേഷാണ് കൊലപാതകം നടത്തിയത്. ഹൈദരാബാദിലെ വനസ്ഥലിപുരത്താണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. 

സുനിതയുടെ പുനർവിവാഹത്തിൽ ദേഷ്യം പൂണ്ട മഹേഷ്, അവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് അതിക്രമിച്ച് കയറിയ ശേഷം വര്‍ക്ക് ഫ്രം ഹോം ചെയ്യുകയായിരുന്ന സുനിതയെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവം നടക്കുമ്പോൾ സുനിതയുടെ ഭർതൃമാതാവ് ടെറസിൽ തുണി ഉണക്കാനും ഭർതൃപിതാവ് മറ്റൊരു മുറിയിലുമായിരുന്നു. 2024-ലാണ് സുനിതയും മഹേഷും വിവാഹമോചിതരായത്. ഇതിന് പിന്നാലെ സുനിത നൽകിയ ഗാർഹിക പീഡന പരാതിയിൽ മഹേഷിനെതിരെ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. 

ബുധനാഴ്ച ഉച്ചയോടെയാണ് മഹേഷ്, ഗ്രീൻ സിറ്റി കോളനിയിലെ സുനിത താമസിക്കുന്ന നാലാം നിലയിലെ അപ്പാർട്ട്മെന്റിലേക്ക് എത്തിയത്. നേരെ സുനിതയുടെ മുറിയിൽ കയറി വാതിൽ അകത്തുനിന്ന് പൂട്ടി. രണ്ട് കത്തികൾ, ഒരു കുപ്പി പെട്രോൾ, മരം മുറിക്കുന്ന ചെറിയൊരു വാൾ എന്നിവ ഇയാളുടെ കയ്യിലുണ്ടായിരുന്നു. ആദ്യം സുനിതയുമായി രൂക്ഷമായ വാക്കുതർക്കമുണ്ടായി. മിനിറ്റുകൾക്കകം മഹേഷ് സുനിതയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയിലടക്കം ശരീരത്തിന്റെ പല ഭാഗങ്ങളിലും പലതവണ കുത്തി. സുനിതയുടെ നിലവിളി കേട്ട് വീട്ടിലെ മറ്റുള്ളവർ മുറിയിലേക്ക് ഓടിയെത്തി. അപ്പോഴേക്കും സുനിത രക്തത്തിൽ കുളിച്ച് നിലത്ത് കിടക്കുകയായിരുന്നു. ഈ സമയം പ്രതിയായ മഹേഷ് ശുചിമുറിയിൽ കയറി വാതിലടച്ചെന്നും ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു.

'സുനിതയും മഹേഷും 2022-ലാണ് വിവാഹിതരായത്. ഇരുവരും സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായിരുന്നു. വിവാഹ ശേഷം അവർ കാനഡയിലേക്ക് പോയി. എന്നാൽ തുടക്കം മുതലേ ഇരുവരും തമ്മിൽ അത്ര നല്ല ബന്ധമായിരുന്നില്ല. ബന്ധം വഷളായതോടെ 2024-ൽ സുനിത വിവാഹമോചനത്തിന് അപേക്ഷ നൽകി ഇന്ത്യയിലേക്ക് മടങ്ങി. പിന്നീട് 2025-ൽ മറ്റൊരാളെ വിവാഹം കഴിച്ച് ഹൈദരാബാദിലെ വനസ്ഥലിപുരത്ത് താമസം തുടങ്ങി. സുനിത ഗർഭിണിയുമായിരുന്നു'. എൽബി നഗർ ഡിസിപി ബി. അനുരാധ പറഞ്ഞു. 

സുനിത നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് മഹേഷിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്ന് വിമാനത്താവളത്തിൽ വെച്ച് പൊലീസ് ഇയാളെ പിടികൂടുകയും പാസ്‌പോർട്ട് പിടിച്ചെടുക്കുകയും ചെയ്തു. ലുക്ക്ഔട്ട് നോട്ടീസ് കാരണം കാനഡയിലേക്ക് മടങ്ങാൻ കഴിയാതെ വന്നതോടെ മഹേഷ് നിരാശയിലായി. ഇതിനിടെ സുനിത വീണ്ടും വിവാഹം കഴിച്ചതറിഞ്ഞതോടെ, പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഡിസിപി ബി. അനുരാധ വ്യക്തമാക്കി. പ്രതിയെ പിടികൂടാൻ ശുചിമുറിയുടെ വാതിൽ തകർക്കേണ്ടി വന്നുവെന്നും പൊലീസ് പറഞ്ഞു. മഹേഷിനെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 

ലുക്ക്ഔട്ട് നോട്ടീസ് കാരണം വിദേശത്തേക്ക് പോകാൻ കഴിയാതെ വന്നതോടെ മഹേഷിന് ജോലിയും നഷ്ടപ്പെട്ടു. പെദ്ദപ്പള്ളി ജില്ലയിലെ സ്വന്തം നാട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് മാസമായി സുനിതയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അവരുടെ വിലാസം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഹൈദരാബാദിലെത്തി ഒരു ഹോസ്റ്റലിൽ താമസിച്ച് ആക്രമണത്തിന് പദ്ധതിയിട്ടു. പദ്ധതി പ്രകാരം, രണ്ട് കത്തികളും ഒരു ഡ്രില്ലിംഗ് മെഷീനും വാളും അഞ്ച് ലിറ്റർ പെട്രോളും അടങ്ങിയ ബാഗുമായാണ് ഇയാൾ അപ്പാർട്ട്മെന്റിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതി ബാഗുമായി അപ്പാർട്ട്മെന്റിന്റെ ഇടനാഴിയിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ പുറത്തുവിട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരാഴ്ച നീളും അന്തിമ വാദം, കേരള സർക്കാർ, മുസ്ലിംലീഗ്, ഡിവൈഎഫ്ഐ അടക്കം നൂറിലേറെ ഹർജിക്കാർ; സിഎഎക്കെതിരായ ഹർജികളിൽ സുപ്രീം കോടതിയിൽ മെയ് 5 മുതൽ വാദം
ഗർഭിണിയെ മുൻ ഭർത്താവ് കുത്തി കൊലപ്പെടുത്തി, വിലാസം കണ്ടെത്തി ഹോസ്റ്റലില്‍ താമസിച്ച് കൊല; യുവാവ് അറസ്റ്റില്‍