
ദില്ലി: മലബാർ കലാപ നേതാക്കളെ സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടർ ഓം ജി ഉപാധ്യയ. ഏഷ്യാനെറ്റ് ന്യസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്ര ഗവേഷണ കൗൺസിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് രഹസ്യമാണ്. റിസർച്ച്സ് പ്രൊജക്റ്റ് കമ്മിറ്റി ചേർന്ന് ശുപാർശ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുകയുള്ളൂ. സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പുനരവലോകനം ചെയ്യുന്നതിൽ അസ്വാഭാവികതയില്ല. ഐസിഎച്ച്ആറി മേൽ ഒരു രാഷ്ട്രീയ സമ്മർദ്ദവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മലബാർ കലാപ നേതാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ ചില പരാതികൾ ലഭിച്ചിരുന്നു. അതിനാലാണ് പഠനത്തിനായി സമിതിക്ക് വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.