
ചെന്നൈ: തമിഴ് നാട്ടിലെ സ്കൂളിൽ ദളിത് സ്ത്രീ ഭക്ഷണം തയ്യാറാക്കുന്നതിൽ പ്രതിഷേധവുമായി ഒരുവിഭാഗം രക്ഷിതാക്കൾ രംഗത്തെത്തിയ സംഭവത്തിൽ മാതൃകാപരമായ ഇടപെടലുമായി തമിഴ്നാട് കളക്ടർ. തമിഴ്നാട്ടിലെ കരൂരിലെ സ്കൂളിലാണ് സംഭവം. പ്രതിസന്ധി നേരിട്ടെത്തി പരിഹരിച്ചിരിക്കുകയാണ് കളക്ടർ പ്രഭുശങ്കർ. മാതാപിതാക്കളുടെ പ്രതിഷേധം അവസാനിപ്പിക്കാൻ കുട്ടികൾക്കൊപ്പം ഇരുന്ന് കളക്ടർ ഭക്ഷണം കഴിച്ചു. അനാവശ്യ വേർതിരിവുണ്ടാക്കരുതെന്ന് മുന്നറിയിപ്പും നൽകി. സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിക്കെതിരെ ആയിരുന്നു പ്രതിഷേധം.
സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിന് പിന്നാലെയാണ് ലജ്ജാകരമായ സംഭവം നടന്നത്. തിരുപ്പൂര്‍ വള്ളിപ്പുറം പഞ്ചായത്ത് യൂണിയൻ സ്കൂളിൽ ഒന്ന് മുതൽ 4 വരെയുള്ള ക്ലാസ്സുകളിലായി ആകെയുള്ളത് 44 വിദ്യാർത്ഥികളാണ്. എന്നാൽ മുഖ്യമന്ത്രി പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത വെള്ളിയാഴ്ച ഭക്ഷണം കഴിക്കാനെത്തിയത് 12 പേര്‍ മാത്രമാണ്.
ദീപ എന്ന ദളിത് സ്ത്രീയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് മനസ്സിലാക്കിയ രക്ഷിതാക്കൾ ബാക്കി കുട്ടികളെ വിലക്കിയെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. തൊട്ടുപിന്നാലെ ടിസിക്കുള്ള അപേക്ഷയുമായി സ്കൂൾ അധികൃതരെ സമീപിക്കുകയും ചെയ്തു. രക്ഷിതാക്കളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പ്രതികരണം. എത്ര സമ്മര്‍ദ്ദമുണ്ടായാലും ദീപയെ നീക്കില്ലെന്നും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിച്ച് പദ്ധതി തുടര്‍ന്നും നടപ്പാക്കുമെന്നും ജില്ലാ കളക്ടര്‍ ടി ക്രിസ്തുരാജ് വ്യക്തമാക്കിയിരുന്നു.