
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സീറ്റ് ചര്‍ച്ചയിലേക്ക് കടന്ന് ആംആദ്മി പാര്‍ട്ടി. സംസ്ഥാനങ്ങളിലെ ജയസാധ്യതയുള്ള സീറ്റുകളിൽ ഇന്ത്യ സഖ്യ യോഗത്തില്‍ അവകാശവാദം ഉന്നയിക്കാൻ ആപ് തീരുമാനിച്ചു. പട്ടിക ഇന്ന് നടക്കുന്ന ഇന്ത്യ യോഗത്തിൽ കൈമാറും. പഞ്ചാബിൽ സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും ബിജെപിയെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും എഎപി വക്താവും എംഎൽഎയുമായ സഞ്ജീവ് ഝാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദില്ലിയിലും പഞ്ചാബിലും കോൺഗ്രസിനെ അട്ടിമറിച്ചാണ് എഎപി സംസ്ഥാനഭരണം പിടിച്ചത്. ഇരുസംസ്ഥാനങ്ങളിലും രണ്ടു പാര്‍ട്ടികളും തമ്മില്‍ പരമ്പരാഗതമായി വൈര്യം നിലനില്‍ക്കുന്നുമുണ്ട്. എന്നാൽ വൈര്യം മറന്ന് ദേശീയ സാഹചര്യം കണക്കിലെടുത്ത് യോജിച്ച തീരുമാനമെടുക്കാനാണ് ഇത്തവണ ആപിന്‍റെ നീക്കം.
ഇരുസംസ്ഥാനങ്ങളിലും സീറ്റ് വിഭജനത്തിൽ ധാരണ എത്തേണ്ടത് കോൺഗ്രസുമായാണ്. പഞ്ചാബിലെ മാറിയ രാഷ്ട്രീയ സാഹചര്യം അവകാശവാദത്തിന് ശക്തി കൂട്ടും. ദില്ലിയില്‍ ദുര്‍ബലമായ കോണ്‍ഗ്രസ് വലിയ അവകാശവാദങ്ങള്‍ക്ക് മുതിര്‍ന്നേക്കില്ലെന്നാണ് കണക്ക് കൂട്ടല്‍. 7ല്‍ നാല് സീറ്റുകള്‍ ദില്ലിയില്‍ ആവശ്യപ്പെടാനാണ് നീക്കം. അതേസമയം, പഞ്ചാബിലെ സഖ്യനീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്‍റെ നിലപാട് തടസമാണ്. മുഴുവന്‍ സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്നാണ് പിസിസിയുടെ നിലപാട്. എന്നാല്‍ 13 സീറ്റുകളിലും വിജസാധ്യതയുണ്ടെന്ന് ആപും വിലയിരുത്തുന്നുണ്ട്. ഹരിയാന, ഗുജറാത്ത് അടക്കം സംസ്ഥാനങ്ങളിൽ ശക്തമായ സ്വാധീനം എഎപിക്കുണ്ട്. ഒറ്റയ്ക്ക് ഈ സംസ്ഥാനങ്ങളിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പുകളും എഎപി നടത്തിയിരുന്നു. എന്നാൽ ഇവിടങ്ങളിലെ സീറ്റ് ധാരണയെ കുറിച്ച് ചർച്ചകളിലേക്ക് കടന്നിട്ടില്ല. അതേ സമയം നേതാക്കള്‍ക്കെതിരെ ഇഡിയടക്കം നിലപാട് കടുപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങ്ള്‍ക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്ക ആംആ്ദമി പാര്‍ട്ടിക്കുണ്ട്.
എം വിജിന്‍ എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായി, എസ്ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam