
ലഡാക്ക്": ഇന്ത്യ ചൈന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. പാങ്കോങ് തീരത്ത് നിന്ന് ഇരുസേനകളുടെയും പിന്മാറ്റം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ചർച്ച. രാവിലെ പത്ത് മണിക്ക് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ മോള്‍ഡോയിലാകും ചര്‍ച്ച നടക്കുക. ദെസ് പാംഗ്, ഗോഗ്ര , ഹോട്ട് സ്പ്രിംഗ് മേഖലകളില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ചായിരിക്കും ചർച്ചകൾ. ആദ്യഘട്ട പിൻമാറ്റം 24നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു ധാരണകൾ. ടാങ്കറുകളും , തോക്കുകളും, സൈനിക വാഹനങ്ങളടക്കമുള്ള സന്നാഹങ്ങള്‍ ഇരു രാജ്യങ്ങളും ഇതിനോടകം ബേസ് ക്യാന്പുകളിലേക്ക് മാറ്റികഴിഞ്ഞു.
അതേ സമയം കഴിഞ്ഞ വര്‍ഷം സംഭവിച്ച ഗൽവാൻ താഴ്വരയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ചൈന പുറത്തുവിട്ട ദൃശ്യങ്ങളോട് തല്ക്കാലം പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സംഘർഷം ഉണ്ടാക്കിയത് ഇന്ത്യൻ സൈനികരെന്ന് വരുത്തുന്ന വിഡിയോ ആണ് ചൈന പുറത്തുവിട്ടത്. കമാൻഡർതല ചർച്ച നടക്കാനിരിക്കെയാണ് ചൈനയുടെ പ്രകോപനം.
എട്ടു മാസങ്ങൾക്കു ശേഷമാണ് ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിടുന്നത്. കഴിഞ്ഞ ജൂണിലുണ്ടായ സംഘര്‍ഷത്തിന്റെ വിഡിയോ ആണ് ചൈനീസ് മാധ്യമമായ ഷെയ്ന് ഷിവേയില്‍ പ്രത്യക്ഷപ്പെട്ടത്. സൈനികര്‍ കൊല്ലപ്പെട്ടെന്ന് ആദ്യമായി ചൈന സമ്മതിച്ചതിന് പിന്നാലെയാണ് സംഘർഷത്തിന്‍റെ വിഡിയോ പുറത്തുവരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam