
ദില്ലി: പാക് സൈന്യത്തിന്റെ ഡ്രോൺ ആക്രമണങ്ങളും വെടിനിർത്തൽ ലംഘനങ്ങളും പരാജയപ്പെടുത്തിയതായി ഇന്ത്യൻ സേന. വ്യാഴാഴ്ച രാത്രി പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോണുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ചെന്നും സേന എക്സിൽ കുറിച്ചു. ഡ്രോൺ ആക്രമണങ്ങൾ ഫലപ്രദമായി പരാജയപ്പെടുത്തി. വെടിനിർത്തൽ ലംഘനങ്ങൾക്ക് ഉചിതമായ മറുപടി നൽകി എന്നും സേന കൂട്ടിച്ചേർത്തു.
ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പാകിസ്ഥാൻ ഡ്രോണിനെ വീഴ്ത്തുന്നതിന്റെ ഒരു ചെറിയ വീഡിയോയും സൈന്യം പങ്കിട്ടു. രാജ്യത്തിന്റെ പരമാധികാരവും പ്രദേശിക അഖണ്ഡതയും സംരക്ഷിക്കാൻ ഇന്ത്യൻ സേന പ്രതിജ്ഞാബദ്ധമാണ്. എല്ലാ ദുഷ്ടലക്ഷ്യങ്ങളെയും ശക്തമായി നേരിടും എന്നും സേനയുടെ പ്രസ്താവനയിൽ പറയുന്നു.
നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും 50-ലധികം പാകിസ്ഥാൻ ഡ്രോണുകളെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഉധംപൂർ, സാംബ, ജമ്മു, അഖ്നൂർ, നഗ്രോട്ട, പത്താൻകോട്ട് എന്നിവിടങ്ങളിലാണ് ഡ്രോണുകൾ വീഴ്ത്തിയത്. എൽ-70 തോക്കുകൾ, സു-23 എംഎം, ഷിൽക്ക സിസ്റ്റങ്ങൾ, മറ്റ് നൂതന കൗണ്ടർ-യുഎഎസ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഡ്രോണുകളെ നശിപ്പിച്ചത് എന്നും വൃത്തങ്ങൾ അറിയിച്ചു.
പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയത്. ബഹാവൽപൂർ ഉൾപ്പെടെ ഒമ്പത് ഭീകര ക്യാമ്പുകളെയായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യൻ സായുധ സേന ലക്ഷ്യമിട്ടത്.