
ദില്ലി: മതപരമായ ചടങ്ങിൽ പങ്കെടുക്കാനായി അനധികൃതമായി ബംഗ്ലാദേശിലേക്ക് കടന്ന ഇന്ത്യൻ പൗരന് നേരെ വെടിയുതിർത്തു. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ വച്ചായിരുന്നു സംഭവം. അക്തർ ജമാൽ റോണി എന്നയാൾക്കാണ് സുരക്ഷാ സേനയുടെ (ബിഎസ്എഫ്) വെടിയേറ്റത്.
സംഭവം നടക്കുന്ന സമയത്ത് ഇയാളോടൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നതായി ബിഎസ്എഫ് ത്രിപുര ഫ്രോണ്ടിയർ അറിയിച്ചു. എന്നാൽ അക്തർ ജമാലിന് പരിക്കേറ്റപ്പോൾ കൂടെയുണ്ടായിരുന്ന സ്ത്രീ ഗ്രാമത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച്ച ഒരു മതപരമായ ചടങ്ങിൽ പങ്കെടുക്കാനായി ബംഗ്ലാദേശിലേക്ക് അനധികൃതമായി കടന്ന ഇയാൾ ചൊവ്വാഴ്ച്ചയോടെ മടങ്ങാനുള്ള ശ്രമം നടത്തുകയായിരുന്നു.
ബംഗ്ലാദേശിൽ നിന്ന് ഇരുവരും അതിർത്തി വേലിക്ക് സമീപത്തേക്ക് വരുന്നത് സുരക്ഷാ സേന ആദ്യം തന്നെ കണ്ടിരുന്നു. ഉദ്യോഗസ്ഥർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഇരുവരും അതിർത്തി ഭേദിക്കാൻ ശ്രമിക്കുകയും സുരക്ഷാ ഗാർഡുകളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥൻ്റെ പമ്പ് ആക്ഷൻ ഗൺ (പിഎജി) കൈക്കലാക്കാനും ഇരുവരും ശ്രമിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സ്വയരക്ഷയ്ക്കും, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്ഒപി) അനുസരിച്ചുമാണ് സുരക്ഷാ ഉദ്യോഗസ്ഥൻ ഇരുവർക്കും നേരെ ഒരു റൗണ്ട് വെടിയുതിർത്തതെന്ന് അധികൃതർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
വെടിയേറ്റ അക്തർ ജമാലിനെ അഗർത്തലയിലെ ജിബിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അക്തർ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. രണ്ട് പേരും പശ്ചിമ ബംഗാളിലെ പുതിയ താമസക്കാരാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam